വെല്ലിംഗ്ടണ്‍: ഇന്ത്യക്ക് വീണ്ടും നാണംകെട്ട തോല്‍വി. ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തിലും ഇന്ത്യ ഒന്ന് പൊരുതാന്‍ പോലുംകഴിയാതെ കീഴടങ്ങി. അവസാന ഏകദിനത്തിലെങ്കിലും ജയിച്ച് മാനം കാക്കാനിറങ്ങിയ ടീം ഇന്ത്യ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെട്ടതോടെ 87 റണ്‍സിന്റെ ദയനീയ പരാജയമാണ് അഞ്ചാം ഏകദിനത്തില്‍ ഏറ്റുവാങ്ങിയത്.
മൂന്നാം ഏകദിനം ‘ടൈ’ ആയതു മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0ത്തിനാണ് ന്യൂസിലാന്റ് നേടിയത്. ന്യൂസിലാന്റ് ഉയര്‍ത്തിയ 304 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 49.4 ഓവര്‍ പിന്നിട്ടപ്പോള്‍ 216 റണ്‍സിന് അടിപതറി. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത് വിരാട് കോഹ്ലിയും (82) നായകന് എം.എസ്. ധോണിയും (47) മാത്രമാണ്. അരങ്ങേറ്റക്കാരന്‍ മാറ്റ് ഹെന്റിയുടെതകര്പ്പന് ബൗളിംഗാണ് പേരുകട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
നേരത്തെ ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലാന്റ് നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് അടിച്ചുകൂട്ടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ റോസ് ടെയ്ലറുടെ സെഞ്ച്വറി (102)യുടെയും കീന്‍ വില്ല്യംസണിന്റെ (88) അദ്ധസെഞ്ച്വറിയുടെയും മികച്ച ബാറ്റിംഗാണ് കിവികള്‍ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 106 പന്തുകളില്‍ നിന്നായി 10 ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെട്ടതായിരുന്നു ടെയ്ലറുടെ ഇന്നിംഗ്സ്. 78 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളും മൂന്നുസിക്സറുകളും അടങ്ങിയതാണ് വില്ല്യംസണിന്റെ ഇന്നിംഗ്സ്. ഇരുവര്‍ക്കും പുറമെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജെയിംസ് നീഷാം 19 പന്തില്‍ നിന്ന് മൂന്നു ഫോറുകളും രണ്ട് സിക്സറുകളുമടക്കം 34 റണ്‍സുമായും അഞ്ച് പന്തില്‍ നിന്ന് 11 റണ്‍സുമായി റോഞ്ചിയും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മക്കല്ലം 23 റണ്‍സും, ജെസ്സി റൈഡര്‍ 17 റണ്‍സും, ഗുപ്റ്റില്‍ 16 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി വരുണ്‍ ആരോണ്‍ രണ്ടും, ഭുവനേശ്വര്‍ കുമാര്‍, വിരാട് കോഹ്ലി, മുഹമ്മദ് ഷാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
304 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക് സ്കോര്‍ 30 റണ്‍സായപ്പോഴേക്കും മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. രോഹിത്ശര്‍മ്മ (4), ശിഖര്‍ ധവാന് (9) രഹാനെ (2) എന്നിവര്‍ മില്‍സിന്റെയും ഹെന്റിയുടെയും പന്തുകളില്‍ കൂടാരം കയറി. സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിനെയും ഹെന്റി മടക്കി. പിന്നീട്കോഹ്ലിയും ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കലും സ്കോര്‍ 145-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 78 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളും മൂന്ന് സിക്സറുമടക്ക 82 റണ്‍സെടുത്ത കോഹ്ലിയെ നഥാന്‍ മക്കല്ലം മടക്കി. ഇതോടെ ഇന്ത്യയുടെ തകര്‍ച്ചയും പൂര്‍ണമായി. തുടര്‍ന്നെത്തിയവരില്‍ 20 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറും പുറത്താകാതെ 14 റണ്‍സെടുത്ത മുഹമ്മദ് ഷാമിയും മാത്രമാണ് രണ്ടക്കം കടന്നത്. അശ്വിന് (7), ജഡേജ (5) എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ന്യൂസിലാന്റിന് വേണ്ടി അരങ്ങേറ്റം കുറിച്ച ഹെന്റി 10 ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പിഴുതത്. മില്‍സും വില്ല്യംസണും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ന്യൂസിലാന്റ് ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരക്കിറങ്ങുക. ഫെബ്രുവരി ആറിന് ഓക്ലന്റില് ആദ്യ ടെസ്റ്റും 14ന് വെല്ലിംഗ്ടണില്‍ രണ്ടാം ടെസ്റ്റും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: