ടാങ്കര്‍ അപകടങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നു എന്ന് തെളിയിക്കുന്നതാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടുണ്ടായ ടാങ്കള്‍ അപകടം. ദേശീയപാതയില്‍ ബുധനാഴ്ച പുലര്‍ച്ചെ മറിഞ്ഞ ടാങ്കര്ലോറിയില്നിന്നും പാചകവാതകം നീക്കംചെയ്യാതിരുന്നതാണ് അയല്‍വാസികളില്‍ ആശങ്ക ഉയര്‍ത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് നൂറ് ടണ്‍ പാചകവാതകം നീക്കംചെയ്തത്. ബാക്കിയുള്ള 12 ടണ്‍ പാചകവാതകമടങ്ങുന്ന ടാങ്കര്‍ മറ്റൊരു ലോറിയുടെ സഹായത്തോടെ ഉയര്‍ത്തി മാറ്റുകയായിരുന്നു. മറിഞ്ഞ ലോറിയില്‍നിന്ന് തീ ഉയരുമോ എന്ന ആശങ്ക മണിക്കൂറുകളോളം അയല്‍വാസികളെ മുള്‍മുനയില്‍ നിര്‍ത്തി.
മൂന്നാഴ്ചയ്ക്കിടയില്‍ സംസ്ഥാനത്തുണ്ടാകുന്ന മൂന്നാമത്തെ പാചകവാതക ടാങ്കര്‍ അപകടമാണിത്. അലക്ഷ്യമായി വാഹനമോടിച്ച ടാങ്കര്‍ ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ജനുവരി ആറിന് അങ്കമാലി കരയാംപറമ്പില്‍ ടാങ്കറില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായി. പതിനാലാം തീയതി കണ്ണൂര്‍ കല്യാശ്ശേരിയിലും ടാങ്കര്‍ അപകടമുണ്ടായി.കണ്ണൂര്‍ ചാലയിലും കരുനാഗപ്പള്ളിയിലും പാചകവാതക ടാങ്കര്‍ മറിഞ്ഞ് തീപിടിത്തമുണ്ടായ പശ്ചാത്തലത്തിലാണ് ടാങ്കര്‍ അപകടങ്ങള്‍ ഭീതി പരത്തുന്നത്. ഹരിപ്പാട്ട് ടാങ്കര്‍ ലോറി മറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു എന്നത് ഇത്തരം ദുരന്തങ്ങള്‍ രക്ഷാപ്രവര്‍ത്തകരില്‍ ഒരു ചുമതലാബോധവും ഉണര്ത്താത്തതിനാലാണ്. 24 മണിക്കൂറിനുശേഷമാണ് ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ സൂക്ഷിച്ചിരുന്ന 18 ടണ്‍ പാചകവാതകം നീക്കംചെയ്യുന്ന പണി പൂര്‍ത്തിയായത്.
ടാങ്കര്‍ലോറി മറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തകര്‍ എത്താത്തതില്‍ ഭീതിപൂണ്ട ജനം വീടുകള്‍ ഒഴിഞ്ഞുപോയി. ആഹാരം പാകംചെയ്യാന്കൂടി തീ കത്തിച്ചില്ല. ജനം ഇരുട്ടില്‍ ഭയപ്പാടോടെ ശ്വാസമടക്കി ഇരിക്കേണ്ട ഗതികേടാണ് രക്ഷാപ്രവര്‍ത്തകര്‍ എത്താനുള്ള താമസം സൃഷ്ടിച്ചത്. കൊച്ചിയില്‍നിന്ന് പെട്രോളിയം കമ്പനിയിലെ ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എത്താനാണ് വൈകിയത്. ലോറിയിലെ ദ്രവവാതകം മാറ്റാനുള്ള കാലി ടാങ്കര്‍ ആകട്ടെ കൊല്ലം പാരിപ്പള്ളിയില്‍നിന്നാണ് എത്തേണ്ടിയിരുന്നത്. അപകടത്തില്‍പ്പെട്ട് പോലീസ് കസ്റ്റഡിയിലായിരുന്ന മറ്റൊരു ടാങ്കര്‍ കൊണ്ടുവന്നാണ് പോലീസ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. മുഴുവന്‍ ഗ്യാസ് നീക്കാതെയാണ് ബുധനാഴ്ച മറിഞ്ഞ ടാങ്കര്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉയര്‍ത്തിമാറ്റിയത്. രക്ഷാദൗത്യത്തിന്റെ ചെലവ് ഈടാക്കിയശേഷം പോലീസ് പിടിച്ചിട്ടിരിക്കുന്ന ടാങ്കര്‍ ഉടമയ്ക്ക് വിട്ടുകൊടുക്കും. ടാങ്കറിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് വന്‍ദുരന്തം സൃഷ്ടിക്കുമായിരുന്ന ഈ അപകടത്തിന് കാരണമായത്. ഇത് കേരളത്തിലുണ്ടാകുന്ന ആദ്യ അപകടമല്ല. പക്ഷെ ഇത്തരം ദുരവസ്ഥ ഉയര്‍ന്നാല്‍ അത് നേരിടാനുള്ള സംവിധാനം ഇന്ന് കേരളത്തിലില്ല എന്ന വസ്തുത ജനസുരക്ഷയെപ്പറ്റി ചിന്തിക്കാത്ത സര്‍ക്കാരുകളാണ് ഇവിടെ ഭരിക്കുന്നത് എന്ന് തെളിയിക്കുന്നു. അപകട രക്ഷാപ്രവര്‍ത്തനത്തിനുള്ള ഒരു വാഹനമാണ് കൊച്ചിയിലെ എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്കിള്‍. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായേക്കാവുന്ന വാഹനാപകടം നേരിടാന്‍ ഒറ്റ വാഹനം പര്യാപ്തമാണോ?
കേരളത്തില്‍ എവിടെയും ഏത് തരത്തിലുള്ള ദുരന്തമുണ്ടായാലും രക്ഷാപ്രവര്‍ത്തനം നിര്‍ജ്ജീവമാണ്. തേക്കടി ബോട്ടപകടം ഉണ്ടായപ്പോഴും രക്ഷാപ്രവര്‍ത്തന കാലതാമസം ഒരു വലിയ ഘടകമായിരുന്നല്ലോ. സുനാമി എന്ന മഹാദുരന്തം കേരളക്കരയെ ഗ്രസിച്ചശേഷവും കേരളത്തില്‍ ദുരന്തനിവാരണ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനുതകുന്ന ക്രെയിനുകള്‍ വാങ്ങാന്‍ ഫണ്ട് അനുവദിച്ചത് ഉപയോഗിച്ചിട്ടില്ല. കേരളത്തിനനുവദിക്കുന്ന പല വികസന-ദുരന്ത നിവാരണ ഫണ്ടുകളും പാഴാകുന്നത് പതിവാണ്. ബജറ്റില്‍ പ്രഖ്യാപിച്ചാലും കേന്ദ്രഫണ്ട് അനുവദിച്ചാലും അത് ഉപയോഗിക്കുന്നതില്‍ കേരളം പൂര്‍ണ പരാജയമാണ്. പലതരം ദുരന്തങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥകളായിട്ടും ദുരന്ത രക്ഷാസംവിധാനം നിശ്ചലാവസ്ഥയില്‍ തുടരുന്നത് ഭരണാധികാരികളുടെ നിസ്സംഗതയും ജനങ്ങളുടെ തന്നെ പ്രതികരണശേഷിക്കുറവും മൂലമാണ്. കേരളം ആഗോള വികസന മാതൃകയാണ് എന്ന് ഉല്‍ഘോഷിക്കുമ്പോഴും ഈ വിധം ജനങ്ങള്‍ക്ക് അപകടഭീഷണി ഉണ്ടാകുമ്പോള്‍ അത് നേരിടാനുള്ള ആധുനിക സംവിധാനങ്ങള്‍ തയ്യാറാക്കാനും പരിശീലനം നല്‍കാനും കേരളത്തിനാവുന്നില്ല. ദുരന്തങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍, പ്രതിരോധിച്ചില്ലെങ്കില്‍, ദുരന്തങ്ങളുടെ ഘോഷയാത്ര കാണേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: