മുണ്ടക്കയം: സ്വാതന്ത്ര്യം തേടി അരപതിറ്റാണ്ട് കാലത്തെ അനുഭവം ഞങ്ങളെ കാവിയിലേക്ക് അടുപ്പിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് അഭിപ്രായപ്പെട്ടു. 9 ന് നടക്കുന്ന കൊച്ചി കായല്‍ സമരത്തോടനുബന്ധിച്ച് നടക്കുന്ന കലാജാഥയ്ക്ക് നല്കിയ സ്വീകരണം ഏറ്റുവാങ്ങി മുണ്ടക്കയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശാലഹിന്ദുഐക്യം എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് നാം പോകേണ്ടതെന്നും വിമോചനം ഇതിലെ എന്ന് വിശ്വസിപ്പിച്ച് സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പ്രസംഗിച്ച ക്രിസ്ത്യാനികള്‍ അധസ്ഥിത വിഭാഗത്തെ വഞ്ചിക്കുകയായിരുന്നു എന്നും സുരേഷ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി സര്‍വതും സമര്‍പ്പിച്ച പുലയരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വഞ്ചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ന്യൂനപക്ഷപ്രീണനമാണ് നടത്തുന്നത്. ചാക്ക് രാധാകൃഷ്ണന്മാരുടെ സ്വാധീനമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇന്ന് ഗ്രസിച്ചിരിക്കുന്നത്. മനുഷ്യരായി ജീവിക്കാന്‍ മതം മാറേണ്ട അവസ്ഥയാണ് ഭരണവര്‍ഗ്ഗങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ സംവരണം തീറെഴുതാനുള്ള കരുനീക്കവും അനുവദിക്കില്ല. ദലിത് ക്രിസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് സഹതാപമുണ്ട്. അവര്‍ ക്രിസ്തുമതം ഉപേക്ഷിച്ച് മാതൃധര്‍മ്മത്തിലേക്ക് തിരിച്ച് വരികയാണ് വേണ്ടത്. രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് വലിച്ച് കീറി കടലില്‍ എറിയും എന്ന ബിജെപി നയം ഞങ്ങളെ ബിജെപയോട് അടുപ്പിച്ചു. ലോകത്ത് ഏറ്റവും ശ്രദ്ധിക്കുന്ന 10 പേരില്‍ ഏഴാമനാണ് വികസിത ഗുജറാത്തിന്റെ വികസന നായകന് നരേന്ദ്രമോദി. കേരളത്തില്‍ ധനമന്ത്രി കെ.എം മാണി ബജറ്റില്‍ 20 ലക്ഷം രൂപ പട്ടികജാതിക്കാര്‍ക്ക് കോളേജ് നടത്താന്‍ മാറ്റിവച്ചത് പട്ടികജാതിക്കാരെ അപമാനക്കലാണെന്നും അദ്ദേഹം പറഞ്ഞു.
കെപിഎംഎസ് വിവിധ യൂണിറ്റ്തല ഭാരവാഹികള്‍, ഹിന്ദുഐക്യവേദി നേതാക്കളായ ആര്. ഹരിലാല്‍, കണ്ണന് ചോറ്റി, ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മധു, ബിഎംഎസ് പഞ്ചായത്ത് സെക്രട്ടറി പി.എസ് അനില്‍കുമാര്‍, ശബരിമല അയ്യപ്പ സേവാസമാജം പഞ്ചായത്ത് സെക്രട്ടറി ജി. അരുണ്‍ തുടങ്ങിയവര്‍ കലാജാഥാ നായകന് തുറവൂര്‍ സുരേഷിനെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. കെപിഎംഎസ് നേതാക്കളായ പി.കെ രാജന് കോട്ടാങ്കല്‍, സുരേന്ദ്രന്, മഹിളാ ഫെഡറേഷന് നേതാവ് പി. ബിന്ദു, ശശി പച്ചിലമറ്റം, രാജു തമ്പലക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: