ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറിന് ഇനി നല്‍കേണ്ട വില 441 രൂപ(കൊച്ചിയിലെ വില). മറ്റു ജില്ലകളില്‍ നേരിയ വത്യാസം വരും. സബ്സിഡി പണം ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ടു നല്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതോടെ കുറഞ്ഞ വിലയ്ക്ക് ഏജന്‍സികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പാചകവാതകം വാങ്ങാം.
രാജീവ്ഗാന്ധിയുടെ സ്വപ്ന പദ്ധതിയായി കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും അവതരിപ്പിച്ച ഡിബിറ്റി(ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) മരവിപ്പിച്ചെന്നാണ് പെട്രോളിയം മന്ത്രി പറഞ്ഞതെങ്കിലും ഫലത്തില്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ചു. പദ്ധതി പുനരവലോകനം ചെയ്യാന്കേന്ദ്രതല ഉപസമിതി രൂപീകരിക്കുമെന്ന് പെട്രോളിയം മന്ത്രി പറഞ്ഞെങ്കിലും സമിതിയെ പ്രഖ്യാപിച്ചിട്ടില്ല. സമിതിയുടെ സ്വഭാവവും കാലാവധിയും നിശ്ചയിച്ചിട്ടില്ല. പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചതിന്റെ വ്യക്തമായ തെളിവുകളാണ് ഇതെല്ലാം.
ഏപ്രിലില്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ 12 സിലിണ്ടറുകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ സിലിണ്ടറുകള്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡി കുറച്ചുള്ള തുക പഴയ രീതിയില്‍ ഗ്യാസ് ഏജന്‍സിക്കു നല്‍കിയാല്‍മതി.
291 ജില്ലകളിലെ 9.5 കോടി ഉപഭോക്താക്കളില്‍ നടപ്പാക്കിയ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നത്. ആധാര്‍ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മുടക്കിയ 3500 കോടി രൂപയും ഡിബിറ്റി പദ്ധതി ഉപേക്ഷിച്ചതോടെ വെള്ളത്തിലായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: