തിരുവനന്തപുരം: ശംഖുമുഖം കടല്‍പ്പുറത്ത് യോഗം പ്രവര്‍ത്തകര്‍ സംഘടിച്ച് ശക്തരാകാനുള്ള ആഹ്വാനം ഏറ്റുവാങ്ങി, ഇടതുവലതു മുന്നണികളുടെ അവഗണനയ്ക്കുള്ള താക്കീതായി. എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ച തിരുവിതാംകൂര്‍ ഈഴവ മഹാസംഗമത്തില്‍ അണിചേരാന്‍ സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് സമുദായാംഗങ്ങളാണ് എത്തിയത്. മഞ്ഞക്കൊടികളേന്തി പീതാംബരവേഷ ധാരികളായെത്തിയ ശ്രീനാരായണീയര്‍ ശംഖുമുഖം തീരത്ത് പുതിയ ചരിത്രമെഴുതുകയായിരുന്നു.
സാമൂഹ്യ നീതിക്കായി രണ്ടാം ഈഴവ മെമ്മോറിയല്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈഴവ മഹാസംഗമം നടന്നത്. ശംഖുമുഖത്ത് കൂറ്റന്‍ വേദിയില്‍ തലയുയര്‍ത്തി നിന്ന ഗുരുദേവന്റെ വെങ്കല പ്രതിമയ്ക്കു മുന്നില്‍ ശിവഗിരി മഠത്തിലെ സ്വാമി സച്ചിതാനന്ദ ദീപം തെളിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. മാറിമാറി കേരളത്തില്‍ ഭരണം നടത്തുന്ന ഇടതു വലതുമുന്നണികള്‍ ഈഴവ സമുദായത്തെ അവഗണിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സ്വദേശ വാസികള്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം വേണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യ മലയാളി മെമ്മോറിയല്‍. ഇപ്പോള്‍ എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുന്ന സമുദായത്തിന്റെ ഉയിര്ത്തെഴുന്നേല്പ്പിനായാണ് ഈഴവ മഹാസംഗമം നടക്കുന്നത്, വെള്ളാപ്പള്ളി പറഞ്ഞു.
വിദ്യ കൊണ്ട് പ്രബുദ്ധരാകാനാണ് ഗുരുദേവന് ഉദ്ബോധിപ്പിച്ചത്. എന്നാല്‍ വിദ്യനേടാനുള്ള സൗകര്യങ്ങള്‍ ഇന്ന് ഈഴവ സമുദായത്തിനില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ന്യൂനപക്ഷ സമുദായങ്ങള്‍ കയ്യടക്കി. നമ്മുടെ സമുദായാംഗങ്ങളുടെ വോട്ട് നേടാന്‍ മാത്രമാണ് എല്ലാവര്ക്കും വ്യഗ്രത. ഈ അവഗണ കണ്ട് ഇനിയും മുന്നോട്ടു പോകാനാകില്ല, അദ്ദേഹം പറഞ്ഞു.
ഈ ശക്തി കണ്ണുള്ളവര്‍ കണ്ട് മനസ്സിലാക്കണം. ഈഴവ സമുദായം സംഘടിക്കുന്നതിനെ ഭയപ്പെടുന്നവരാണ് ഇന്നുള്ള രാഷ്ട്രീയക്കാര്‍. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സര്‍വ്വ ഹിന്ദുക്കളും ഒരുമിച്ച് നിന്ന് അവകാശങ്ങള്‍ പിടിച്ചു വാങ്ങണം, വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം.എന്‍.സോമന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.എന്‍.രാജന്‍ബാബു ആശംസയര്‍പ്പിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദി പറഞ്ഞു.
യോഗം നേതാക്കള്‍, കൗണ്‍സിലര്‍മാര്‍, യൂണിയന് പ്രസിഡന്റുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ഇന്‍സ്പെക്ടിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവരും വേദിയിലണിനിരന്നു.
രാവിലെ മുതല്‍ തന്നെ സംഗമത്തിനെത്തിയവര്‍ ശംഖുമുഖത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. ഉച്ചയോടെ കടല്‍ തീരം നിറഞ്ഞ് പീതവര്‍ണ്ണമായി. വാഹനങ്ങളെയും പ്രവര്‍ത്തകരെയും നിയന്ത്രിക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ വാളണ്ടിയര്‍മാര്‍ പോലീസിനെ സഹായിച്ചു. ശംഖുമുഖത്തെത്താന് കഴിയാതെ മടങ്ങേണ്ടിവന്നവരും നിരവധിയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: