മുപ്പത് മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ മൂന്ന് സ്വപ്നപദ്ധതികള്‍ കടലാസില്‍ നിന്നും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ എനിക്കേറെ ചാരിതാര്‍ത്ഥ്യമുണ്ട്. ആദ്യം തീരദേശ കപ്പല്‍ ഗതാഗത പദ്ധതി. പിന്നീട് വിഴിഞ്ഞം തുറമുഖം. ഇതാ ഇപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും.
കേരളത്തിന്റെ വിശേഷിച്ച് മലബാറിന്റെ സ്വപ്നങ്ങള്‍ക്ക് ഇന്ന് ചിറക് മുളയ്ക്കുകയാണ്. 1998-ല്‍ ആരംഭിച്ച സ്വപ്നമാണിവിടെ യാഥാര്‍ത്ഥ്യമാകുന്നത്. കേവലം 30 മാസങ്ങള്‍ക്കുള്ളിലുണ്ടായ ഈ യാഥാര്‍ത്ഥ്യം, 2015 ഡിസംബറില്‍ ആദ്യ വിമാനം പറന്നുയരുന്നതോടെ പൂര്‍ണ്ണതയിലെത്തും.
സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യമേഖലയിലെ നിരവധി സ്വപ്ന പദ്ധതികള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രൂപം നല്കുകയുണ്ടായി. അതിസുപ്രധാനമായ ഒരു പദ്ധതിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. സംസ്ഥാനത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ സര്വ്വതോന്മുഖമായ പുരോഗതിക്ക് വഴിതുറക്കുന്ന ഈ പദ്ധതി, ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മലബാറിന്റെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും സഹായകരമായിരിക്കും.
റണ്‍വെ, ടാക്സിവെ, ഏപ്രണ്‍ എന്നിവയുള്‍പ്പെടെ 694 കോടി രൂപ ചെലവ് വരുന്ന ഒന്നാംഘട്ട പദ്ധതിയുടെ ഉദ്ഘാടനമാണിവിടെ നടക്കുന്നത്. രണ്ടായിരം ഏക്കര്‍ പ്രദേശത്ത് നിര്‍മ്മിക്കുന്ന ഈ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന്റെ ഒന്നാംഘട്ട ചെലവ് 1792 കോടി രൂപയാണ്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുവേണ്ടി ഈ സര്‍ക്കാര്‍ ചുമതലയേറ്റയുടന്‍ പാരിസ്ഥിതിക പഠനത്തിനായി സെസ്സിനേയും, ഇന്റഗ്രേറ്റഡ് പ്രോജക്ട് കണ്‍സള്‍ട്ടന്റായി എയ്കോം-ഏഷ്യ, എയ്കോം-ഇന്ത്യ, ക്രിസില്‍ എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യത്തെയും നിയമിച്ചു.
പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി 2008-ല്‍ ലഭിച്ചു. തുടര്‍ന്ന് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെയും, ആഭ്യന്തര മന്ത്രാലയത്തിന്റെയും പുതുക്കിയ അനുമതി യഥാക്രമം 2012 ഒക്ടോബര്‍ 12 നും നവംബര്‍ ഒന്‍പതിനും ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ച ഉടന്‍ തന്നെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രാഥമിക സുരക്ഷാ പരിശോധനയും നടന്നു. സെസ്സിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായകമായ കേന്ദ്ര പാരിസ്ഥിതികാനുമതി 2013 ജൂലായ് 19-ന് പദ്ധതിക്ക് ലഭിച്ചു. രണ്ടായിരം ഏക്കര്‍ പ്രദേശത്ത് നിലവില്‍ വരുന്ന ഈ പദ്ധതിയുടെ ശേഷിക്കുന്ന 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
2009-ല്‍ രൂപീകരിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1000 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം. എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും, മറ്റു പൊതുമേഖല ഷെഡ്യൂള്‍ഡ് ബാങ്കുകളും ഈ പദ്ധതിയില്‍ മൂലധന നിക്ഷേപം നടത്തുവാന്‍ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 26 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്തിക്കൊണ്ടുള്ള ഓഹരി ഘടന ചുവടെ ചേര്‍ക്കുന്ന പ്രകാരം പുനഃക്രമീകരിച്ചു.
സംസ്ഥാനത്തിന്റെ ഓഹരിയായിട്ടുളള ഭൂമി കൈമാറ്റം പൂര്‍ത്തിയായി കഴിഞ്ഞു. അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിഹിതവും പൂര്‍ണ്ണമായും ലഭിച്ചു. എന്നാല്‍ സ്വകാര്യ മേഖലയില്‍നിന്ന് ആറു ശതമാനം ഓഹരി മാത്രമേ ലഭിച്ചിട്ടുള്ളൂ. സ്വകാര്യ നിക്ഷേപകര്‍ ഓഹരിയ്ക്കായി 2,00,100 രൂപ മുതല്‍മുടക്കണമെന്ന നിബന്ധന ഒഴിവാക്കുകയും 50,000 രൂപയായി നിജപ്പെടുത്തുകയും ചെയ്തതിലൂടെ ഈ പദ്ധതിയില്‍ ചെറുകിട നിക്ഷേപകര്‍ക്കും ഭാഗമാകാനുള്ള സാഹചര്യം സൃഷ്ടിച്ചു.
2013 ഡിസംബര്‍ 16-ന് ബഹു. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാലിന്റെ സാന്നിദ്ധ്യത്തില്‍ എയര്‍പ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയുടെ 26% ഓഹരി പങ്കാളിത്തത്തിന് ധാരണയായത്. ഇത് സംബന്ധിച്ചുളള ധാരണാപത്രം ഉടനടി ഒപ്പുവെയ്ക്കും.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ആവശ്യമായി വരുന്ന ഏകദേശം ആയിരം കോടി രൂപയുടെ വായ്പ സംബന്ധിച്ച് വിവിധ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. താത്പര്യപൂര്വ്വമുളള പ്രതികരണമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ന്യായമായ പലിശ നിരക്കില്‍ ആവശ്യമായ വായ്പകള്‍ ലഭിക്കുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്. കേരള സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലം മട്ടന്നൂരിലേക്കുള്ള റെയില്‍വേ ലൈന്‍ സംബന്ധിച്ച പ്രാഥമിക സര്‍വ്വെ റിപ്പോര്‍ട്ട് 2013-ല്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു.
എയര്‍പോര്‍ട്ട് ഭൂമിയില്‍ നിന്നും മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരം വര്‍ദ്ധിച്ച അനുപാതത്തില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള ഗ്രീന്‍ ബെല്‍റ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 2,51,000 വൃക്ഷതൈകള്‍ ഇതിനകം വച്ചു പിടിപ്പിച്ചു കഴിഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലേയും പഴശ്ശി പഞ്ചായത്തിലേയും ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നവിധം ഈ പ്രദേശത്ത് ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ റണ്‍വേയടക്കം ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 700 കോടി രൂപയുടെ ടെണ്ടര്‍ 2013 ജനുവരി 22-ന് ക്ഷണിക്കുകയും, സാങ്കേതിക ബിഡിന് യോഗ്യത നേടിയ കമ്പനികളുടെ ഫിനാന്‍ഷ്യല്‍ ബിഡ് 2013 നവംബര്‍ അഞ്ചിന് തുറക്കുകയും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ലാര്‍സന്‍ ആന്റ് ടുബ്രോ എന്ന കമ്പനിക്ക് പ്രവൃത്തി ഏല്‍പ്പിക്കുകയും ചെയ്തു. അവര്‍ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. 3050 മീറ്റര്‍ നീളമുള്ള റണ്‍വേ, 50,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ടെര്‍മിനല്‍ ബില്‍ഡിംഗ്, 14 പാര്‍ക്കിംഗ് സ്റ്റാന്‍ഡുകള്‍, കാര്‍ – ബസ് പാര്‍ക്കിംഗ് ഏരിയ (22,000 ചതുരശ്ര മീറ്റര്‍), എ. ടി. സി. ടെക്നിക്കല്‍ ബില്‍ഡിംഗ് (900 ചതുരശ്ര മീറ്റര്‍) ഭൂതല സേവന കെട്ടിടങ്ങളും പാര്‍ക്കിംഗ് സ്ഥലവും, ഇന്ധനപാടം എന്നീ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഒന്നാം പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമി വാങ്ങുന്നതടക്കമുള്ള ഒന്നാംഘട്ട പദ്ധതിച്ചെലവ് 1792 കോടി രൂപയാണ്.
ടെര്‍മിനല്‍ ബില്‍ഡിംഗ്, എയര്‍ട്രാഫിക് കണ്ട്രോള് ടവര്‍ എന്നിവയടക്കം രണ്ടാംഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ 2014 ഏപ്രില്‍-മെയ് മാസത്തില്‍ ആരംഭിക്കുവാന്‍ തക്കവണ്ണം നടപടികള്‍ പുരോഗമിയ്ക്കുകയാണ്. 2015 ഡിസംബര്‍ 31-ന് ഈ വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം പറന്നുയരുന്ന വിധമാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ഈ അഭിമാന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനവിഭാഗങ്ങളില്‍നിന്നും നിര്‍ലോഭമായ സഹായ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാനാതുറകളില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനം സര്‍ക്കാരിന് വളരെയധികം ആത്മവിശ്വാസം പകരുന്നുണ്ട്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, പൊതുസമൂഹവും ഈ പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്നുണ്ട്. ഏവരുടെയും എല്ലാവിധത്തിലുമുള്ള സഹായ സഹകരണങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുതാര്യവും സമയബന്ധിതവുമായ പൂര്‍ത്തീകരണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിയുടെ മുന്നോട്ടുളള പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
കെ. ബാബു (ഏവിയേഷന്‍ മന്ത്രി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: