ന്യൂദല്‍ഹി: രാഷ്ട്രീയ എതിരാളികളെ അഴിമതിക്കാരായി ചിത്രീകരിച്ചു മുന്നോട്ടു പോകുന്ന ആംആദ്മി പാര്‍ട്ടിയുടെ കള്ളപ്രചാരണത്തിനെതിരെ ദേശീയ നേതാക്കള്‍ രംഗത്ത്. ബിജെപി മുന്‍ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരനായി പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗഡ്ക്കരി വ്യക്തമാക്കി. കെജ്രിവാളിനെതിരെ നിതിന്‍ ഗഡ്കരി വക്കീല്‍ നോട്ടീസ് അയച്ചു. ബിജെപി ജനറല്‍ സെക്രട്ടറി അനന്തകുമാറിനെതിരെയും കെജ്രിവാള് അഴിമതിക്കാരനെന്ന ആക്ഷേപമുയര്‍ത്തിയിരുന്നു. അനന്തകുമാറും കെജ്രിവാളിനെതിരെ വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്. ഗഡ്ക്കരിയും അനന്തകുമാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഴിമതി നടത്തിയെന്നതിനു യാതൊരു തെളിവും നല്‍കാതെ വെറുതെ ആരോപണമുന്നയിക്കുന്ന ആംആദ്മി നേതാക്കളുടെ നടപടി വിമര്‍ശന വിധേയമായിട്ടുണ്ട്.
കേന്ദ്രനിയമമന്ത്രി കപില്‍ സിബല്‍ അരവിന്ദ് കെജ്രിവാളിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. താന്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നും അഴിമതി നടത്തിയതിനു കെജ്രിവാള് തെളിവു പുറത്തുവിടണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അഴിമതിക്കു തെളിവുനല്കാനായില്ലെങ്കില് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ കെജ്രിവാള് തയ്യാറാകണം. 48 മണിക്കൂറിനകം കെജ്രിവാള് തെളിവുകാണിക്കണം. ഏതെങ്കിലും ചെറിയ തെളിവെങ്കിലും നല്കുകയാണെങ്കില് സ്ഥാനം രാജിവയ്ക്കും,കപില്‍ സിബല്‍ പറഞ്ഞു.
ബിജെപി നേതാക്കളായ അനുരാഗ് താക്കൂറും അഴിമതിക്കാരാണെന്നാണ് കെജ്രിവാളും സംഘവും ആരോപിക്കുന്നത്. കേന്ദ്രസര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കൊപ്പം മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും ആംആദ്മി പാര്ട്ടിക്കാര് അഴിമതിക്കാരായി ചിത്രീകരിക്കുന്നു. യാതൊരു തെളിവും നല്‍കാതെയാണ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
അതിനിടെ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം അഴിമതിക്കാരായ നേതാക്കളുടെ പട്ടികയിലേക്ക് നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും കൂടി ചേര്‍ക്കുന്നതായി ആംആദ്മി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: