കൊച്ചി: പാചകവാതക സബ്സിഡി ലഭിക്കാനായി ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് അപേക്ഷ നല്കിയവര് വെട്ടിലാവുന്നു. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം തല്ക്കാലം മരവിപ്പിച്ച് എല്ലാവര്ക്കും വര്‍ഷം പന്ത്രണ്ട് സിലിണ്ടര്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചതോടെ പ്രശ്നം തല്ക്കാലം അവസാനിച്ചെന്ന് കരുതിയെങ്കിലും ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് സബ്സിഡി ബാങ്ക് വഴി നല്കിയാല് മതിയെന്നാണ് പുതിയ കേന്ദ്ര നിര്‍ദേശം. ഇതോടെ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് പഴയതുപോലെ സിലിണ്ടര്‍ കിട്ടുമെങ്കിലും ആധാര്‍ നല്‍കിയവര്‍ക്ക് സബ്സിഡി തുക ബാങ്കിലൂടെയേ കിട്ടൂ എന്ന സ്ഥിതിയായി.
പുതിയ തീരുമാനം വിവരിച്ചുള്ള കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സന്ദേശം എണ്ണ കമ്പനികളുടെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ശനിയാഴ്ച ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആധാറുമായി ബന്ധിപ്പിച്ച പാചക വാതക ഉപഭോക്താക്കള്‍ മുഴുവന്‍ തുകയും ഏജന്‍സികള്‍ക്ക് നല്‍കണം. സബ്സിഡി തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയേ ലഭിക്കൂ.
അതേസമയം ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ സബ്സിഡി തുക കഴിച്ചുള്ള വില നല്കിയാല് മതി. എല്‍.പി.ജി സബ്സിഡിക്ക് ആധാര്‍ പരിഗണിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതിനു വിരുദ്ധമായ നടപടിയാണ് പെട്രോളം മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കി ഉയര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. അതോടൊപ്പം എല്‍.പി.ജി സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം തല്ക്കാലം മരവിപ്പിക്കുകയും ചെയ്തു. ആധാര്‍ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിതല സമിതിയെ രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.
സബ്സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കുറച്ചതും, സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരുന്നത്. ഈ പ്രശ്നം ഒരുവിധം അടങ്ങിയതിനു പിന്നാലെ പുതിയ നിര്‍ദേശം വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: