ആലുവ: പൂട്ടിക്കിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരിപള്ളിയില്‍ അതിക്രമിച്ച് കടന്ന് കുര്‍ബാന നടത്തിയ ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയേയും വൈദികരടക്കമുള്ള 150 ഓളം യാക്കോബായ വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു. യാക്കോബായ- ഓര്‍ത്തഡോക്സ് സഭ തര്‍ക്കത്തെ തുടര്‍ന്ന് നാല് പതിറ്റാണ്ടോളമായി പൂട്ടികിടക്കുന്ന പള്ളിയുടെ മുന്‍വശത്തെ താഴ് തകര്‍ത്താണ് വൈദികരും വിശ്വാസികളും വിലക്ക് ലംഘിച്ച് അകത്ത് കടന്നത്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ഇന്നലെ ആരാധന നടത്താനുള്ള തീരുമാനം അതീവരഹസ്യമായി കൈകൊണ്ടത്. ആലുവയിലെ സഭാവിശ്വാസികളെ ആരെയും വിവരം അറിയിക്കാതെ മറ്റ് സ്ഥലങ്ങളിലുള്ളവരോട് രാത്രി പത്ത് മണിക്ക് മുമ്പായി പുത്തന്‍കുരിശിലെ ആസ്ഥാനത്തെത്താനായിരുന്നു നിര്‍ദ്ദേശം. അവിടെനിന്ന് പുലര്‍ച്ചെ രണ്ടോടെ ആദ്യമെത്തിയ സംഘം പ്രധാന ഗേറ്റിന്റെയും പള്ളിയുടെയും താഴ് തകര്‍ത്ത് അകത്ത് കടന്നു. തുടര്‍ന്ന് മാറാലയും മറ്റും അടിച്ചുവാരി വൃത്തിയാക്കി. തുടര്‍ന്നാണ് ബാവയുടെയും മെത്രാപ്പൊലീത്തമാരായ ഫാ.എലിയാസ് മാര്‍ അത്താനാസിയോസ്, ഫാ.കുര്യക്കോസ്, ഫാ.മാത്യൂസ് മാര്‍ അനിമോസ്, ട്രസ്റ്റി തമ്പുജോര്ജ്ജ് തുകലന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള വിശ്വാസികളെത്തി കുര്‍ബാനയര്‍പ്പിച്ചത്.
പള്ളിയില്‍ നിന്ന് ബഹളം കേട്ട് ഓര്‍ത്തഡോക്സ് വിഭാഗം എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. യാക്കോബായ വിഭാഗക്കാര്‍ വൈദികരെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തതായും ആക്ഷേപമുണ്ട്. ആരാധന നടക്കുമ്പോള്‍ വിരലിലെണ്ണാവുന്ന പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും നടപടിയെടുക്കാനായില്ല. രണ്ട് മണിക്കൂറിനുശേഷം കൂടുതല്‍ പോലീസ് എത്തിയാണ് ബാവ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പള്ളിക്ക് പുറത്ത് തടിച്ചുകൂടിയവരെ പോലീസ് അടിച്ചോടിച്ചു.
യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ ഏലിയാസ് മാര്‍ യൂലിയോസിന് മര്‍ദ്ദനമേറ്റതായും ആരോപണമുണ്ട്. വിലങ്ങ് വയ്ക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് പറഞ്ഞ ബാവ പള്ളിത്തറയില്‍ കിടന്നത് പോലീസിനെ വലച്ചു. പിന്നീട് റൂറല്‍ എസ്പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പോലീസെത്തി നിര്‍ബന്ധിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വനിതാ പോലീസില്ലാതിരുന്നതും പോലീസിനെ വലച്ചു.
അറസ്റ്റിലായ ബാവയെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടപ്പള്ളി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചശേഷം പോലീസ് കസ്റ്റഡിയില്‍ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ മറ്റുള്ളവരെ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റി. ഡിവൈഎസ്പി സനല്‍കുമാര്‍, സിഐമാരായ ബി.ഹരികുമാര്‍, എസ്.ജയകൃഷ്ണന്, എം.കെ.മുരളി, അബ്ദുള്‍ സലാം, ക്രിസ്പിന് സാം എന്നിവര്‍ ഉള്‍പ്പെടെ വന്‍പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ 25, 26 തീയതികളില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് കബറില്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തുന്നതിന് ജില്ല ഭരണകുടം അനുമതി നല്‍കിയിരുന്നു. കോടതി നിരീക്ഷകനായി അഡ്വ.ശ്രീലാല്‍ വാര്യരെയും ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ബാവയെ ദേഹപരിശോധന നടത്തിയത് ഇക്കുറി ആവര്‍ത്തിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. ഇതേതുടര്‍ന്ന് ബാവ ആരാധനനടത്താതെ മടങ്ങിയിരുന്നു. ഇതിന്റെ പേരിലാണ് ഇന്നലെ ബാവയും വിശ്വാസികളും കുര്‍ബാനയര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: