തൃശൂര്‍: എയര്‍ കേരള പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ കടമ്പകളേറെ. പദ്ധതിക്ക് തടസ്സമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഉറപ്പ് നല്‍കിയെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ ഇത് വെറുമൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയൊരു എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിക്കാന്‍ ഒട്ടേറെ കടമ്പകളുണ്ട്. അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കുവാന്‍ അതിലേറെ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള നിയമത്തില്‍ എയര്‍ കേരളക്ക് മാത്രം ഇളവനുവദിക്കാനാവില്ല. അങ്ങനെ വന്നാല്‍ വ്യോമയാന രംഗത്ത് പുതിയ പ്രശ്നങ്ങള്‍ക്ക് അത് വഴിവെക്കും.
അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വ്വീസ് പരിചയവും 20 എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമായി ഉണ്ടായാലും മാത്രമെ രാജ്യാന്തര സര്‍വ്വീസിന് അനുമതി ലഭിക്കുകയുള്ളു. ഈ കടമ്പയാണ് ഒഴിവാക്കി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതായി പറയുന്നത്. അങ്ങനെ ഒരവസ്ഥ വന്നാല്‍ സ്വകാര്യ വിമാനകമ്പനികളും ഈ ആവശ്യവുമായി രംഗത്ത് എത്തും. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തില്ലെന്നാണ് സൂചന. ഫലത്തില്‍ വിദേശമലയാളികളുടെ വോട്ട് കിട്ടാനുള്ള വെറും തന്ത്രമായി ഈ പ്രഖ്യാപനം മാറും.
എയര്‍ കേരളയുടെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ എണസ്റ്റ് ആന്റ് യങ്ങ് എന്ന ഏജന്‍സി പദ്ധതി വന്‍ നഷ്ടത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആഭ്യന്തര സര്‍വ്വീസില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ഞൂറ് കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് പഠനം. പദ്ധതിക്കായുള്ള ധനസമാഹരണത്തിന് ഗള്‍ഫില്‍ നിന്നും വ്യവസായികളില്‍ നിന്നും വേണ്ടത്ര പ്രതികരണം ഉണ്ടാവാത്തതും പ്രശ്നമായിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാവുമെന്ന് ആളുകളെ ബോധ്യപ്പെടുത്തുവാന്‍ കൊച്ചി വിമാനത്താവള കമ്പനിക്കോ സംസ്ഥാന സര്‍ക്കാരിനെ കഴിയാത്തതുമാണ് എയര്‍ കേരളയെക്കുറിച്ചുള്ള വിശ്വാസ്യത നഷ്ടമാക്കിയത്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: