സിപിഎം മനുഷ്യത്വം പറയുന്നത് ചെകുത്താന് വേദമോതുന്നതു പോലെയാണെന്ന് പറയാറുണ്ട്. അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് പാര്‍ട്ടി നേതാക്കളുടെ വിയ്യൂര്‍ ജയില്‍ സന്ദര്‍ശനം. ഏതാനും തടവുകാര്‍ക്ക് മര്‍ദ്ദനമേറ്റു എന്ന് കേട്ടറിഞ്ഞിട്ടാണത്രെ നേതാക്കള്‍ കൂട്ടത്തോടെ ജയിലിലെത്തിയത്. അത് വിവാദമായതോടെ ‘അത് മനുഷ്യത്ത്വപരമായ നിലപാടെ’ന്നാണ് വിശദീകരണം. മര്‍ദ്ദനമേറ്റു എന്നു പറയുന്ന തടവുകാര്‍ക്ക് ശിക്ഷലഭിച്ചിട്ട് ദിവസങ്ങളെ ആയുള്ളു. കുറ്റമാകട്ടെ അതിനീചവും നികൃഷ്ടവുമായ അരുംകൊല. സിപിഎം നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന് നേതൃത്വവുമായി പിണങ്ങി പുതിയ കൂട്ടായ്മ സൃഷ്ടിച്ചതിന്റെ പകയാണ് കൊലയിലെത്തിയതെന്ന് കോടതിയില്‍ തെളിഞ്ഞിട്ടുമുണ്ട്. ടി.പി.ചന്ദ്രശേഖരന് 51 വെട്ടേറ്റാണ് നടുറോഡില്‍ പിടഞ്ഞുവീണത്. അന്നൊക്കെ മരണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ സിപിഎമ്മാണ് ഇപ്പോള്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടവര്‍ക്കായി രണ്ടും കല്പിച്ചിറങ്ങിയിട്ടുള്ളത്. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്ന് പറഞ്ഞ പാര്‍ട്ടിയാണിപ്പോള്‍ കുറ്റവാളികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ സിപിഎമ്മിന്റെ വികൃതമായ തനിനിറം ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്.
ചന്ദ്രശേഖരന് വധക്കേസിലെ കുറ്റക്കാര്‍ക്കായി കണ്ണൂര്‍ജില്ലയിലെ പാര്‍ട്ടിയാണ് രംഗത്തിറങ്ങിയിട്ടുള്ളത്. കൊലപാതക കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത് ശിക്ഷിക്കപ്പെട്ടവരും കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കാരാണ്. ഒരുകാരണവശാലും ഈ കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷണത്തിന് പോകരുതെന്ന് വാശിപിടിക്കുന്നതും കണ്ണൂര്‍ ജില്ലയിലെ നേതൃത്വമാണ്. അതില്‍ നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. ആസൂത്രിതമായ ഗൂഢാലോചന തന്നെയാണ് നടന്നിട്ടുള്ളത്. കുടുങ്ങാനുള്ളത് വന്‍ സ്ര്വാവുകള് തന്നെയാണ്. അതുകൊണ്ടാണിപ്പോള്‍ മുന്നിലപാടുകെളെലല്ലാം തള്ളിക്കളഞ്ഞ് രംഗത്തിറങ്ങിയിട്ടുള്ളത്. കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎമ്മുകാരുടെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നായിരുന്നു കോടതിവിധി വന്നയുടന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്റെ പ്രതികരണം. ഇങ്ങനെ പ്രഖ്യാപിച്ച ഏക സിപിഎം നേതാവും ഇദ്ദേഹമായിരുന്നു. എന്നാല്‍, സിപിഎമ്മുകാരുടെ നിരപരാധിത്വം തെളിയിക്കുമെന്ന മുന്‍നിലപാട് മുഴുവന്‍ കുറ്റവാളികളുടെയും നിരപരാധിത്വം തെളിയിക്കും എന്നായി ജയരാജന് തന്നെ തിരുത്തിയിരിക്കുന്നു. പാര്‍ട്ടി അംഗം ട്രൗസര്‍ മനോജിനെ കാണാനെന്ന മറയിട്ടുകൊണ്ട് പിബി അംഗം കോടിയേരി ബാലകൃഷ്ണന് വിയ്യൂര്‍ ജയിലില്‍ മറ്റുള്ളവരെയും കാണാനെത്തിയപ്പോഴാണ്, ഒരു മറയുമില്ലാതെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം. ഒരുമണിക്കൂറിലധികമാണ് ജയിലില്‍ നേതാക്കള്‍ കുറ്റക്കാരുമായി കൂടിയാലോചന നടത്തിയത്.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെന്ന വെളിപ്പെടുത്തലും ജയരാജന് ചാനല്‍ അഭിമുഖത്തില്‍ നടത്തി. അന്വേഷണം പൂര്ത്തിയായിട്ടില്ലെന്നായിരുന്നു ഇതുവരെ പാര്‍ട്ടി നിലപാട്. പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായെന്നു വന്നാല്‍, അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്പില് പാര്‍ട്ടി കമ്മിഷന് തെളിവു കൊടുക്കേണ്ടിവരുമെന്നു ഭയന്നായിരുന്നു ഈ നിലപാടെടുത്തിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് തയാറായെന്ന് ഉത്തരവാദപ്പെട്ട നേതാവ് പരസ്യമായി വെളിപ്പെടുത്തിയതോടെ ഭാവിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്പില് പാര്‍ട്ടിക്കു തെളിവു കൊടുക്കേണ്ടിവരും. ഏതായാലും കേരളത്തെയും രാജ്യത്തെയും രക്ഷിക്കാന്‍ ജാഥകളും മാര്‍ച്ചുകളും നടത്തുന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ ആരാണുണ്ടാവുക എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. നിര്‍ഭയം തല്ലാനും കൊല്ലാനും ആളെ പറഞ്ഞയയ്ക്കാനും കൃത്യം ചെയ്യുന്നവരെ സംരക്ഷിക്കാനും രംഗത്തിറങ്ങുന്ന പാര്‍ട്ടി മനുഷ്യത്ത്വം പറയുന്നത് അസംബന്ധമാണ്. സിപിഎം നേതൃത്വം സമര്‍ത്ഥമായി ആളെ കൊല്ലാനുള്ള പുതിയ പദ്ധതികള്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള സത്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.
പ്രതിയോഗികളുടെ ആരോപണമല്ല അനുഭവത്തില്‍ നിന്നുതന്നെ പാര്ട്ടിനേതാക്കളായിരുന്നവര് രഹസ്യങ്ങള്‍ പുറത്തുവിടുകയാണ്. ബംഗാള്‍ മോഡല്‍ ചോരചീന്താതെ, മൃതദേഹം പോലും അവശേഷിപ്പിക്കാതെ കൊല്ലുന്ന രീതി കേരളത്തിലും പ്രയോഗിക്കാന്‍ ഉപദേശിക്കുന്നവര്‍ ജയിലില്‍ തല്ലുകൊണ്ടവര്ക്കുവേണ്ടിയുള്ള കണ്ണീര് പൊഴിക്കല്‍ കൗതുകം നല്കുന്നതുതന്നെ. കുറച്ചുപേരെ കുറച്ചുകാലം വിഡ്ഡികളാക്കാം. എന്നാല്‍ എക്കാലവും എല്ലാവരെയും വിഡ്ഡികളാക്കാന്‍ കഴിയില്ല. അതാണ് ബംഗാളിലെ ജനങ്ങള്‍ നല്കിയ താക്കീത്. കേരളവും അതുതന്നെ സമ്മാനിക്കാന്‍ കാത്തിരിക്കുകയാണെന്ന് സിപിഎം മനസ്സിലാക്കാനിരിക്കുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: