ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടക ജേതാക്കള്‍. ഫൈനലില്‍ കന്നഡ വീരര്‍ മഹാരാഷ്ട്രയെ ഏഴ് വിക്കറ്റിന് കീഴടക്കി. മഹാരാഷ്ട്ര മുന്നില്‍ വച്ച 157 റണ്‍സ് വിജയ ലക്ഷ്യം അഞ്ചാം ദിനം 40.5ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം കളഞ്ഞ് കര്‍ണാടക മറികടന്നു. ഏഴാം തവണയാണ് കര്‍ണാടക രഞ്ജി ട്രോഫി കിരീടം ചൂടുന്നത്. ദേശീയ കിരീടം നേടാത്തവരെന്ന പേരുദോഷം മാറ്റാതെയാണ് മഹാരാഷ്ട്ര കളംവിട്ടത്. ചാമ്പ്യന്മാര്ക്കു വേണ്ടി സെഞ്ച്വറി നേടിയ ലോകേഷ് രാഹുല്‍ മാന്‍ ഓഫ് ദ മാച്ച്. സ്കോര്‍- മഹാരാഷ്ട്ര-305, 366, കര്‍ണാടക-515, 157/3.
തലേദിവസത്തെ സ്കോറായ ആറിന് 272 എന്ന നിലയില്‍ കളിയാരംഭിച്ച മറാത്ത സംഘം മോശമല്ലാത്ത ബാറ്റിങ് പുറത്തെടുത്തു. 75 പന്തില്‍ 42 റണ്‍സ് നേടിയ ശ്രീകാന്ത് മുണ്ടെ മഹാരാഷ്ട്രയെ ഭേദപ്പെട്ട രണ്ടാം ഇന്നിങ്ങ്സ് സ്കോറിലേക്ക് നയിച്ചു. നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ കര്‍ണാടക ക്യാപ്റ്റന്‍ വിനയ് കുമാറും ശ്രേയസ് ഗോപാലും മഹാരാഷ്ട്രയെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടകയ്ക്ക് അധികം ആയാസപ്പെടേണ്ടിവന്നില്ല. റോബിന് ഉത്തപ്പ (36), ലോകേഷ് രാഹുല്‍ (29) അമിത് വര്‍മ്മ (38) എന്നിവര്‍ തരക്കേടില്ലാത്ത സംഭാവനകള്‍ നല്കയപ്പോഴേ അവര്‍ ജയം ഉറപ്പിച്ചു. മനീഷ് പാണ്ഡെയും (28), കരുണ്‍ നായരും (20) പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: