കൊല്ലം: മറുനാടന്‍ മലയാളികള്‍ക്ക് യാത്രാദുരിതം കഠിനമാണ്. നാട്ടില്‍ എത്തപ്പെടാന്‍ അടിയന്തിര സാഹചര്യങ്ങളില്‍ വിമാനത്തെ ആശ്രയിക്കുന്നവര്‍ വരെയുണ്ട്. എന്നാല്‍ ഇടത്തരക്കാരും തുച്ഛവരുമാനക്കാരുമായ മലയാളികള്‍ക്ക് ഏറ്റവും ആശ്രയം ട്രെയിനുകള്‍ തന്നെ. കൊല്ലം വെളിയം സ്വദേശിയായ എന്‍.ധനപാലന് 1983ല്‍ വിശാഖപട്ടണത്തെത്തി ഉപജീവനം തേടിയ വ്യക്തിയാണ്. ഒരു പ്രൈവറ്റ് കമ്പനിയില്‍ ക്ലറിക്കല്‍ സ്റ്റാഫായിരുന്നു ധനപാലന്.
വരുമാനം ഒന്നിനും തികയാതെ വന്നപ്പോള്‍ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സഹകരണത്തോടെ സ്വന്തമായി ചെറിയ ബിസിനസ് തുടങ്ങി. 1986ലാണത്. ആയിടക്ക് നാട്ടിലേക്ക് പോകേണ്ട അത്യാവശ്യം വന്നപ്പോള്‍ കയ്യില്‍കിട്ടിയ വസ്ത്രങ്ങളും മറ്റും ബാഗിലാക്കി നേരെ ഓടിയത് വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനിലാണ്. സമയം ഉച്ചകഴിഞ്ഞിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ ഞെട്ടിപ്പോയി. അടുത്തെങ്ങും നാട്ടിലെത്തി പറ്റാന്‍ ട്രെയിന്‍ സര്‍വീസില്ല. ദുഖവും അമര്‍ഷവും നിരാശയും വേദനയും ഉള്ളിലൊതുക്കി നാട്ടിലെത്തിപെടാനുള്ള മറ്റ് മാര്‍ഗങ്ങള്‍ ആരാഞ്ഞു. പുലര്‍ച്ചെ കോറമാണ്ഡലില് നിന്നും ചെന്നൈയിലേക്കുള്ള ട്രെയിന്‍ ഉണ്ടെന്നറിഞ്ഞ് അതിലേക്ക് ടിക്കറ്റ് എടുത്തു. റിസര്‍വേഷനില്ല, ജനറല്‍ കമ്പാര്‍ട്ട്മെന്റ്. ചെന്നൈയിലെത്തി സ്റ്റേഷനില്‍ ഇറങ്ങി കേരളത്തിലേക്കുള്ള ട്രെയിനും കാത്ത് കിടപ്പായി. കൊല്ലം വഴി കടന്നുപോകുന്ന ട്രെയിന്‍ കിട്ടി. അതിലുമില്ല റിസര്‍വേഷന്‍. ജനറല്‍ കോച്ചില്‍ കന്നുകാലികളെ കുത്തിനിറച്ചതുപോലെ നൂറുകണക്കിന് പേര്ക്കിടയില് കാലുറപ്പിച്ച് വയ്ക്കാന്‍ പോലുമാകാതെ, ടോയ്ലറ്റില് പോകാനും സാധിക്കാതെ നരകയാതന അനുഭവിച്ചുള്ള യാത്ര. രണ്ടരപതിറ്റാണ്ടിന് ശേഷം ഇപ്പോഴും ധനപാലന് വിശാഖപട്ടണത്താണ്. ആദ്യയാത്രക്ക് ശേഷവും അനവധി തവണ ഈ വിധം യാത്ര ചെയ്ത് നാട്ടിലേക്കും തിരിച്ചും പോകേണ്ടിവന്നിട്ടുണ്ട് ധനപാലന്. ഓരോ തവണ യാത്ര ചെയ്യുമ്പോഴും സമാനദുഖിതരായ മലയാളികളെ പരിചയപ്പെട്ടു. കോഴിക്കോടും കോട്ടയവും തൃശൂരും തിരുവനന്തുപുരവും ആലപ്പുഴയും എറണാകുളവും ഇടുക്കിയും കാസര്‍കോഡും എല്ലാം തായ്വേരുള്ളവര്. അതൊരു സൗഹൃദമായി വളര്‍ന്നു. അങ്ങനെയാണ് വിശാഖപട്ടണം ഗജുവാക്ക ആസ്ഥാനമായി കൈരളി ആര്‍ട്സ് ക്ലബ് രൂപീകൃതമായതും പ്രവര്‍ത്തനം ശക്തിപ്പെട്ടതും.
ടെക്സ്റ്റയില്‍സ്, സര്‍വീസ്, ഷിപ്യാര്ഡ്, പെട്രോളിയം പൊഡക്ട്സ്, ബേക്കറി തുടങ്ങി വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്ന മലയാളികള്‍ കുടുംബാംഗങ്ങളടക്കം വിശാഖപട്ടണത്ത് മാത്രം അഞ്ച് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. നാട്ടിലേക്കുള്ള പ്രാകൃതസഞ്ചാരത്തിന് അന്ത്യം കുറിച്ച് സുഗമയാത്രക്ക് സാഹചര്യമൊരുക്കാന്‍ കൈരളി ആര്‍ട്സ് ക്ലബ് പോരാട്ടത്തിനിറങ്ങിതിരിച്ചത് 2006ല്‍. അന്നുമുതല്‍ കാണാത്ത കേന്ദ്ര റെയില്‍വെ മന്ത്രിമാരില്ല, സഹമന്ത്രിമാരില്ല, റെയില്‍വെ ഉദ്യോഗസ്ഥരില്ല, ജനപ്രതിനിധികളില്ല. അപേക്ഷകളുമായി ഡല്‍ഹിയിലും കേരളതലസ്ഥാനത്തും ക്ലബ് ഭാരവാഹികള്‍ അലഞ്ഞു. കേരളത്തിലേക്ക് ഒരു ട്രെയിന്‍ സര്‍വീസ് അത് മാത്രമായിരുന്നു ആവശ്യം. 2011ല്‍ അത്രയും കാലം നടത്തിയ എല്ലാ കത്തിടപാടുകളും സമ്പര്‍ക്കങ്ങളും രേഖാമൂലം റെയില്‍വെ മന്ത്രി മമതാബാനര്‍ജിക്ക് സമര്‍പ്പിച്ചു. പ്രയത്നങ്ങളെല്ലാം ജലരേഖയായെന്ന് കരുതി ഒപ്പമുള്ളവര്‍പോലും കൈവിട്ടപ്പോള്‍ ശുഭാപ്തിവിശ്വാസം നഷ്ടപ്പെടാതെ പോരാടിയ ധനപാലനൊപ്പം ക്ലബിന്റെ മറ്റ് ഭാരവാഹികളായ ജി.എസ്.കാരണവര്‍, കെ.വി.എം.കുറുപ്പ്, കുര്യാക്കോസ്, കെ.കെ.മാത്യു, ജി.ആര്.കെ.നായര്‍ എന്നിവരും ഉണ്ടായിരുന്നു. തല്‍ഫലമായി 2013ലെ ബജറ്റില്‍ 18567/18568 നമ്പര്‍ ട്രെയിന്‍ വിശാഖപട്ടണം-കൊല്ലം സര്‍വീസായി അനുവദിക്കപ്പെട്ടു. കൈരളി ആര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ മറുനാടന്‍ മലയാളികള്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയം കാണുകയായിരുന്നു ഇതിലൂടെ. എന്നിട്ടും ഈ ട്രെയിന്‍ പ്രതിവാര സര്‍വീസായി ഓടിതുടങ്ങിയത് 2014 ജനുവരി 30നാണ്.
കോച്ചുകളുടെ ദൗര്‍ലഭ്യമായിരുന്നു കാരണമായി പറഞ്ഞിരുന്നത്. പുതിയ കോച്ചുകളുമായി കന്നി ഓട്ടം ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ കൈരളിയിലെ സജീവ അംഗങ്ങളില്‍ ഭൂരിഭാഗവും വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിന്‍ 31ന് കൊല്ലത്ത് എത്തിച്ചേര്‍ന്നു. ഈ സര്‍വീസിന് കൈരളി എക്സ്പ്രസ് എന്ന് നാമകരണം ചെയ്യണമെന്നാണ് ക്ലബിന്റെ അഭ്യര്‍ത്ഥന. കൈരളി ക്ലബിന്റെ നേട്ടം വ്യക്തിപരമായി എന്‍.ധനപാലന്റെത് കൂടിയാണ്. ആറുതവണയായി ക്ലബിന്റെ സാരഥ്യം വഹിക്കുന്ന എന്‍.ധനപാലന് മറുനാടന്‍ മലയാളികളുടെ വിവിധ പ്രശ്നങ്ങളില്‍ സജീവമാണ്. ഭാര്യ ജലജക്കും മക്കളായ അശ്വതിക്കും അനുഷിനുമൊപ്പമാണ് ധനപാലന് മറുനാട്ടില്‍ ഉപജീവനം തേടുന്നത്.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: