ആലപ്പുഴ: ടി.പി.ചന്ദ്രശേഖരന് വധത്തിലെ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയില്‍ മാറ്റിയതിന്റെ പേരില്‍ പിണറായി വിജയന് നടത്തിയ പ്രസ്താവന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള ഭീഷണി. ജയില്‍ ഡിജിപി സെന്‍കുമാറിനെതിരെയുള്ള പരസ്യ താക്കീത് കൂടിയാണ് പിണറായിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. പ്രതികളെല്ലാം തന്നെ കണ്ണൂര്‍ ജയിലില്‍ സുഖവാസ കേന്ദ്രത്തിലെ സൗകര്യങ്ങളാണ് അനുഭവിച്ചിരുന്നത്. ഇത് തുടര്‍ന്ന് ലഭിക്കുന്നതിന് വേണ്ടിയും കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും പ്രതികളെ ഒഴിവാക്കുന്നതിന് വേണ്ടിയുമാണ് ഭീഷണി.
വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതോടെ പ്രതികള്‍ക്ക് ജയിലില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് തങ്ങളെ മര്‍ദ്ദിച്ചതായുള്ള ആരോപണവും തുടര്‍ന്ന് സിപിഎം നേതാക്കള്‍ ജയിലിലെത്തി പ്രതികള്‍ക്ക് ആത്മവീര്യം പകര്‍ന്നതും. ഇതിന്റെ ഭാഗമായാണ് ആലപ്പുഴയില്‍ കേരളരക്ഷായാത്ര മാര്‍ച്ചിനിടെ പിണറായി വിജയന് ഡിജിപിയെ ഭീഷണിപ്പെടുത്തി പത്രസമ്മേളനം നടത്തിയത്.
ടിപി വധക്കേസിലെ പ്രതികള്‍ക്ക് മറ്റു പ്രതികള്‍ക്ക് ലഭിക്കുന്ന നിയമപരമായ ആനുകൂല്യങ്ങള്‍ മാത്രം നല്കിയാല് മതിയെന്ന കര്‍ശന നിലപാടാണ് സെന്‍കുമാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. വിവിധ കൊലക്കേസുകളില്‍ ജയിലില്‍ എത്തുന്ന സിപിഎമ്മുകാരെയും തങ്ങളുടെ ക്വട്ടേഷന്‍കാരെയും പോലീസ് തൊടാന്‍ പാടില്ലെന്ന താക്കീതാണ് പാര്‍ട്ടി നേതാക്കളെല്ലാവരും കഴിഞ്ഞ രണ്ടുദിവസമായി നടത്തിക്കൊണ്ടിരിക്കുന്നത്.
സിപിഎം നേതാവ് പി.മോഹനന് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ജയില്‍ ഡിജിപി ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കാന്‍ ഡിജിപി കള്ളക്കഥകള്‍ മെനയുകയാണെന്നും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കുകയാണെന്നും പിണറായി പറഞ്ഞു. പത്രസമ്മേളനത്തിലുടനീളം സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് പിണറായി ഉയര്‍ത്തിയത്. പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചത് സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും ഇതിനെതിരെ സിപിഎം ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. ജയിലില്‍ ദേഹ പരിശോധന നടത്താന്‍ പ്രതികള്‍ വിസമ്മതിച്ചു. തുടര്‍ന്ന് പോലീസുകാരെ ഭീഷണിപ്പെടുത്തി. ഭരണം ഉടന്‍ താഴെപ്പോകുമെന്നും അപ്പോള്‍ കാണിച്ചുതരാമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് തങ്ങളെ മര്‍ദ്ദിച്ചതായി സിപിഎം നേതാക്കളെ പ്രതികള്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടിയേരിയുടെ നേതൃത്വത്തിലെ ജയില്‍ സന്ദര്‍ശനവും പിണറായിയുടെ വകയായുള്ള ഭീഷണിയും. എന്നാല്‍ ജയിലില്‍ മര്‍ദ്ദനമൊന്നും നടന്നിട്ടില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. തനിക്കെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: