ന്യൂദല്‍ഹി: ദല്‍ഹി നിയമമന്ത്രിയും ചുരുങ്ങിയ നാളുകള്‍കൊണ്ട് നിരവധി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സോമനാഥ് ഭാരതിയുടെ ബിസിനസ് ബന്ധങ്ങളും പുറത്ത്. രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് ഉപയോഗശൂന്യമായ ഇമെയിലുകള്‍(സ്പാം) അയക്കുന്ന ബിസിനസ് സോമനാഥ് ഭാരതി നടത്തിയിരുന്നതായാണ് പുറത്തുവന്ന വിവരം. 2003-04 കാലഘട്ടത്തില്‍ ടോപ്സൈറ്റ്സ് എല്‍എല്‍സി എന്ന കമ്പനി മാളവ്യാനഗറില് സോമനാഥ് ഭാരതി നടത്തിയതിന്റെ വിവരങ്ങളാണ് വെളിവായിരിക്കുന്നത്. മോശം പ്രവൃത്തികള്‍ മുമ്പ് ചെയ്തിട്ടുള്ളയാളാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ നിയമമന്ത്രിയായി തുടരുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നത് ദല്‍ഹി സര്‍ക്കാരിന് കടുത്ത നാണക്കേടായി മാറി.
അസാന്മാര്‍ഗ്ഗികമായി കരുതപ്പെടുന്ന പ്രവൃത്തിയാണ് പാഴ്മെയിലുകള്‍ അയക്കുന്നത്. അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന സ്പാമിംഗ് ഇന്ത്യയില്‍ മോശം പ്രവൃത്തിയായാണ് നിയമം പരിഗണിക്കുന്നത്. ഈ കാലഘട്ടത്തില്‍ യു.എസ് അഭിഭാഷകനായ ഡാന്‍ ബല്‍സണ്‍ പാഴ്മെയിലുകള്‍ അയച്ചതിന് ഡാന്‍ കോടതിയില്‍ പയല് ചെയ്ത കേസില്‍ സോമനാഥ്ഭാരതിയും പ്രതിയായിരുന്നു. ഒടുവില്‍ കോടതിക്കു പുറത്തുവെച്ച് 5000 ഡോളര്‍ നഷ്ടപരിഹാരം നല്കി കേസ് ഒതുക്കുകയായിരുന്നു. ടോപ്സൈറ്റില് പ്രവര്‍ത്തിച്ചിരുന്ന പഴയ ജോലിക്കാര്‍ സോമനാഥ് ഭാരതിയായിരുന്നു കമ്പനി നടത്തിയിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ടോപ്സൈറ്റുമായി തനിക്ക് യാതൊരു ബന്ധങ്ങളുമില്ലായിരുന്നെന്ന വിശദീകരണവുമായി സോമനാഥ് ഭാരതി രംഗത്തെത്തിയിട്ടുണ്ട്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ പേരു ദുരുപയോഗം ചെയ്യുകയായിരുന്നു ടോപ്സൈറ്റ് എല്എല്സിയെന്നാണ് നിയമമന്ത്രി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: