ന്യൂദല്‍ഹി: കേന്ദ്രമന്ത്രിക്ക് കോഴ നല്കാനെത്തുന്നതിനിടെ പിടിയിലായ ആഡംബരകാര്‍ ഇറക്കുമതിക്കേസിലെ പ്രതി അലക്സ് ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് 27 ലക്ഷം രൂപ കോഴ നല്‍കുന്നതിനായി അലക്സ് ജോസഫ് എത്തുന്നതറിഞ്ഞ് സിബിഐ നടത്തിയ നീക്കത്തിലാണ് പ്രതി പണമുള്‍പ്പെടെ പിടിയിലായത്. ഇയാളെ സിബിഐ പിന്നീട് ചെന്നൈയിലേക്ക് കൊണ്ടുപോയി. ചെന്നൈ യൂണിറ്റിലെ സിബിഐ സംഘമാണ് അലക്സിനെ അറസ്റ്റു ചെയ്തത്.
ദുബായിലെ ഒരു കമ്പനിയുടെ ലൈസന്‍സിനായാണ് കേന്ദ്രമന്ത്രിക്ക് പണം നല്‍കാനെത്തിയതെന്ന് അലക്സ് സിബിഐ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ചാണക്യപുരിയിലെ താജ് ഹോട്ടലില്‍വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. നികുതി വെട്ടിച്ച് അഞ്ഞൂറോളം വിദേശ അഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയ കേസിലെ പ്രതിയാണ് പിടിയിലായ പത്തനംതിട്ട തടിയൂര്‍ സ്വദേശി അലക്സ് ജോസഫ്. ദല്‍ഹിയിലെ ഉന്നതനായ മലയാളി കോണ്‍ഗ്രസ് നേതാവുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചനയുണ്ട്.
രണ്ടു വ്യാജ പാസ്പോര്ട്ടുകള് അലക്സ് ഉപയോഗിച്ചിരുന്നതായും സിബിഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥ ബന്ധം ഉപയോഗിച്ച് നേടിയെടുത്ത പാസ്പോര്ട്ടില് വിവിധ രാഷ്്ട്രീയ കക്ഷി നേതാക്കളുടെ പേരുകള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: