ആലുവ: പുളിഞ്ചോട്ടില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് മുന്നൂറ് പവനും ഒരുലക്ഷം രൂപയും ഗൃഹോപകരണങ്ങളും കവര്‍ച്ച നടത്തി. ഐശ്വര്യനഗറിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കട്ടകത്ത് പൈജാസ് ഇബ്രാഹിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കളയുടെ ഭാഗത്തുള്ള സ്റ്റോര്‍ റൂമിന്റെ ജനലിന്റെ അഴി മെഷീന് ഉപയോഗിച്ച് അറുത്താണ് മോഷ്ടാവ് അകത്തു കടന്നത്.
സ്വര്‍ണവും പണവും വിലകൂടിയ വാച്ചും രേഖകളും സൂക്ഷിച്ചിരുന്നത് വീട്ടിലെ അലമാരിയിലെ ഡിജിറ്റല്‍ ലോക്കറിലായിരുന്നു. ലോക്കര്‍ ഉള്‍പ്പെടെയാണ് മോഷ്ടാവ് കൊണ്ടുപോയത്. 46 ഇഞ്ചിന്റെ കളര്‍ ടിവി, അവയുടെ സ്പീക്കര്‍ സിസ്റ്റം, യുപിഎസ് എന്നിവയാണ് നഷ്ടപ്പെട്ടത്. ഒരുലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷണം നടന്നത്. ഒന്നരലക്ഷം രൂപയുടെ ലാപ്ടോപ്പ് ഉണ്ടായിരുന്നെങ്കിലും അത് മോഷ്ടാവ് കൊണ്ടുപോയില്ല.
ബിസിനസുകാരനായ പൈജാസും ഭാര്യയും മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ പൈജാസ് പനി ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മകളുടെ അടുത്തേക്ക് പോയിരുന്നു. രാത്രിയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ജനല്‍പാളി തിക്കിയശേഷം കട്ടര്‍ ഉപയോഗിച്ച് കമ്പി അറുത്തുമാറ്റിയ ശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്. ഞായറാഴ്ച ഉച്ചയോടെ വിവരം അയല്‍വാസികളാണ് വീട്ടുകാരെ അറിയിക്കുന്നത്. ഒന്നരയോടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
റൂറല്‍ എസ്പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡിവൈഎസ്പി അനില്‍ കുമാര്‍, സിഐ എം.കെ.മുരളി, എസ്ഐ അനില്‍ കുമാര്‍ എന്നിവരും സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: