തൃശൂര്‍: അഴിമതി വിമുക്തവും ശക്തവുമായ ഭാരതത്തിനുവേണ്ടി എല്ലാവരും വോട്ടുചെയ്യണമെന്ന് ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ ആഹ്വാനം ചെയ്തു. വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ നടന്ന നല്ലൊരു ഭാരതത്തിനുവേണ്ടിയുള്ള സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന് വേണ്ടിയാണ് വോട്ടു ചെയ്യേണ്ടത്. ഭാരതം ദുര്‍ബലമായി നില്‍ക്കുവാനായിട്ട് വിദേശശക്തികള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നാം ശക്തമായി ലോകത്തിന്റെ മുന്‍നിരയിലേക്ക് എത്തേണ്ടതുണ്ട്. അഴിമതിക്കെതിരായിട്ടുള്ള ചെറിയ കക്ഷികള്‍ക്കല്ല വോട്ടു ചെയ്യേണ്ടതെന്ന് ആം ആദ്മി പാര്‍ട്ടിയെ മനസ്സില്‍ കണ്ടുകൊണ്ട് ശ്രീ ശ്രീ പറഞ്ഞു.
കൊച്ചുകുട്ടിയെ ഡ്രൈവിങ്ങ് സീറ്റില്‍ പിടിച്ചിരുത്തിയാല്‍ ബ്രേക്ക് ചവിട്ടാനോ ആക്സിലറേറ്റര്‍ ചവിട്ടാനോ കാല് എത്തുകയില്ല. അതുകൊണ്ട് കൊച്ചുകുട്ടിക്കല്ല വോട്ടുചെയ്യേണ്ടത്.ശക്തമായ നേതൃത്വത്തിനാണ് വോട്ടുചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന് വലിയൊരു ശക്തിയുണ്ട്. അത് നാം തിരിച്ചറിയണം. നാം ഒരിക്കലും ദരിദ്രരാജ്യമല്ല. അഴിമതിയാണ് നമ്മളെ ദരിദ്രരാജ്യമാക്കി മാറ്റിയിരിക്കുന്നത്. ദൈവത്തിന്റെ സ്നേഹവും ദേശഭക്തിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മാറ്റത്തിനായാണ് നമ്മള് വോട്ടുചെയ്യേണ്ടത്.അഴിമതി വിമുക്ത ഭാരതത്തിനായി ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യണം. ഇന്ത്യ ദരിദ്രരാജ്യമോ പാവപ്പെട്ട രാജ്യമോ അല്ല. നിറയെ വിഭവങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ അഴിമതി നേതൃത്വങ്ങളാണ് നമ്മളെ ദരിദ്രരാക്കി മാറ്റുന്നത്. വിദേശത്തുളള പത്തുലക്ഷം കോടി കള്ളപ്പണം നാം തിരിച്ചുകൊണ്ടുവരണം. സമാധാനവും പുരോഗതിയുമാണ് നമുക്കാവശ്യം. സന്തോഷമുഖങ്ങളാണ് നമുക്കിന്നാവശ്യം.
ഇംഗ്ലീഷിലും മലയാളത്തിലും ഇടകലര്‍ന്ന് സംസാരിച്ച് ദേശസ്നേഹത്തിന്റെയും ഭക്തിയുടേയും പാലാഴിയാണ് വടക്കുന്നാഥന്റെ സന്നിധിയില്‍ ഗുരുജി ഭക്തജനങ്ങള്‍ക്ക് സമ്മാനിച്ചത്. തന്റെ ആശ്രമത്തില്‍ നിറയെ മലയാളികളുണ്ടെങ്കിലും അവരെല്ലാവരും ഹിന്ദിയും ഇംഗ്ലീഷുമാണ് സംസാരിക്കുന്നത്. തന്നെ ആരും ഹിന്ദി പഠിപ്പിക്കാത്തതുകൊണ്ട് തനിക്ക് മലയാളം ശരിക്കറിയില്ലെന്നും ഗുരുജി പറഞ്ഞപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍ത്ത് വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: