തിരുവനന്തപുരം: ഡ്രഗ് അനലിറ്റിക്കല്‍ ലാബില്‍ പുതിയ സാമ്പിളുകള്‍ ശേഖരിക്കേണ്ടെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദ്ദേശം. ഇതോടെ സംസ്ഥാനത്തെ മരുന്നുകളുടെ ഗുണനിലവാര പരിശോധന സ്തംഭിച്ചു. ഡ്രഗ് അനലിറ്റിക്കല്‍ ലാബില്‍ ആയിരക്കണക്കിന് സാമ്പിളുകള്‍ പരിശോധന നടത്താനാകാതെ കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്നാണ് നടപടി. മൂവായിരത്തിലധികം മരുന്ന് സാമ്പിളുകളാണ് തിരുവനന്തപുരത്തെ ഡ്രഗ് അനലിറ്റിക്കല്‍ ലാബില്‍ പരിശോധന നടക്കാതെ കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ സാമ്പിളുകള്‍ ശേഖരിക്കേണ്ടെന്ന് ഡ്രഗ്സ് കണ്ട്രോളര് ഡ്രഗ് ഇന്സ്പെക്ടര്മാര്ക്് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് സാമ്പിള്‍ ശേഖരിക്കേണ്ടെന്നാണ് നിര്‍ദ്ദേശം.
ഡ്രഗ് അനലിറ്റിക്കല്‍ ലാബിലെ മരുന്നുകളുടെ ഗുണ നിലവാര പരിശോധന ഫലം പുറത്ത് വരാന്‍ 6 മാസം മുതല്‍ ഒന്നര വര്‍ഷം വരെ കാലതാമസം നേരിടാറുണ്ട്. 12 മുതല്‍ 16 വരെ സാമ്പിളുകള്‍ മാത്രമാണ് തിരുവനന്തപുരത്തെ ലാബില്‍ ഒരു മാസം പരിശോധിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ കെട്ടികിടക്കുന്ന മരുന്നുകളുടെ പരിശോധന പൂര്‍ത്തിയാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. സംസ്ഥാനത്തെ മരുന്നുകളുടെ ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട് ഡ്രഗ് അനലിറ്റിക്കല്‍ ലാബ് അധികൃതര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടില്‍ നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകാതിരുന്നതും വിവാദമായി.
കഴിഞ്ഞമാസം തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിക്കാനിടയായത് ഗുണനിലവാരമില്ലാത്ത് മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നെന്ന് ആരോപണമുണ്ടായി. സംഭവം വിവാദമായ ശേഷം ഈ മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഗുണനിലവാരം ഉറപ്പാക്കാതെയാണ് മരുന്നുകള്‍ രോഗികളിലേക്കെത്തുന്നതെന്ന ആരോപണം ശക്തമാണ്. ഇതിനിടെ പുതിയ മരുന്നുകളുടെ പരിശോധന ഔദ്യോഗികമായി തന്നെ നിര്‍ത്തിവയ്ക്കുന്നത് ആരോഗ്യരംഗത്ത് വന്‍ പ്രതിസന്ധിക്കിടയാക്കും. സംസ്ഥാനത്ത് മരുന്നു പരിശേധനയ്ക്ക് നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് ലാബ് ഉള്ളത്. കൊച്ചിയില്‍ പുതുതായി ലാബ് ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: