തിരുവനന്തപുരം: ലോകസഭാ സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷം. മുന്നണിയിലെ ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതും കോണ്‍ഗ്രസ്സിനുള്ളില്‍ സീറ്റ് മോഹികളുടെ എണ്ണം കൂടുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ച യുഡിഎഫില്‍ ഇന്നു വീണ്ടും തുടങ്ങും.
കോട്ടയത്തിനു പുറമേ ഇടുക്കി സീറ്റിനായി കേരളാകോണ്‍ഗ്രസ് (എം) നിലപാട് കര്ക്കശമാക്കിയിരിക്കയാണ്. മുസ്ലിം ലീഗും മൂന്ന് സീറ്റ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സോഷ്യലിസ്റ്റ് ജനതയ്ക്ക് സീറ്റ് അനുവദിക്കുന്നതില്‍ ഒഴിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ വലിയ മാറ്റം വേണ്ടെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടുക്കി സീറ്റ് ചോദിക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജ്ജിനു വേണ്ടിയാണ്. ഇക്കാര്യത്തില്‍ പി.ജെ.ജോസഫും നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ഇടുക്കി സിറ്റിങ് എംപി കോണ്‍ഗ്രസ്സിലെ പി.ടി.തോമസ് രംഗത്തെത്തിയതാണ് കോണ്‍ഗ്രസ്സിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. ഇടുക്കി സീറ്റിനായി അവകാശവാദം ഉന്നയിക്കുന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് മുന്നണി മര്യാദയ്ക്കു നിരക്കാത്തതാണെന്നാണ് തോമസ് പ്രതികരിച്ചത്. ഇടുക്കി സീറ്റ് തന്റേതാണെന്നും ഫ്രാന്‍സിസ് ജോര്‍ജിനായി അതു തട്ടിയെടുക്കരുതെന്നും തോമസ് പറഞ്ഞു. എന്നാല്‍ ഇടുക്കിയിലെ ക്രിസ്ത്യന്‍ സഭയുടെ നിലപാട് ഫ്രാന്‍സിസ് ജോര്‍ജ്ജിന് അനുകൂലമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ പേരില്‍ ഇടുക്കിയിലും മറ്റും നടന്ന പ്രക്ഷോഭങ്ങളില്‍ പി.ടി.തോമസ് സഭാനിലപാടിന് എതിരായിരിന്നു. അത് തുറന്ന പോരിലേക്ക് വരെയെത്തി. ഇടുക്കിയില്‍ തോമസ് മത്സരിച്ചാല്‍ ഇത്തവണ ജയം അനായാസമായിരിക്കില്ലെന്ന സന്ദേശമാണ് അത് നല്‍കുന്നത്.
ഇന്നു നടക്കുന്ന ചര്‍ച്ചയിലും മുന്നണിക്കു മുന്നിലെ പ്രധാന പ്രശ്നവും ഇടുക്കി തന്നെയാണ്. ലോക്സഭാ സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രതിസന്ധി പൊട്ടിത്തെറിയില്‍ എത്തിയതിനാല്‍ ഇടുക്കിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച മാണി ചെയ്യില്ല. ജയസാധ്യതയുള്ള മറ്റൊരു സീറ്റെന്ന വാഗ്ദാനം യുഡിഎഫില്‍ നിന്നുണ്ടായാലും ഫ്രാന്‍സിസ് ജോര്‍ജിനായി ഇടുക്കി വേണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുള്ളത്.
വടകരയോ വയനാടോ വേണമെന്നാണ് എസ്ജെഡിയുടെ ആവശ്യം. മുന്‍ധാരണയനുസരിച്ച് വടകര വിട്ടുകൊടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും തീരുമാനമായിട്ടില്ല. വടകര വിട്ടുകൊടുത്താല്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഏതു സീറ്റ് നല്‍കുമെന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്ന പ്രധാന പ്രശ്നം. മുല്ലപ്പള്ളി വടകരയ്ക്കുവേണ്ടി ഹൈക്കമാന്റില്‍ പിടിമുറുക്കിയിരിക്കുകയുമാണ്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കണമെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ സമ്മതം വേണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷി പദവിയിലേക്ക് എത്താനുള്ള ശ്രമം നടത്തുന്നതിനിടെ ജയസാധ്യതയുള്ള സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിനോട് ഹൈക്കമാന്റിന് എതിര്‍പ്പാണ്. ഹൈക്കമാന്റിന്റെ ഈ നിലപാടിലാണ് മുല്ലപ്പള്ളിക്കും പി.ടി.തോമസിനും പ്രതീക്ഷ.
മലപ്പുറത്തിനും പൊന്നാനിക്കും പുറമെ വയനാടോ കാസര്‍കോഡോ ആണ് മുസ്ലീംലീഗ് ലക്ഷ്യമിടുന്നത്. എന്നാല്‍, ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തോട് കോണ്‍ഗ്രസ് ഒരു പ്രതികരണവും നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി നല്കിയാല് മാത്രം മൂന്നാം സീറ്റിനായി കടുംപിടുത്തം മതിയെന്ന നിലപാടിലാണ് ലീഗ് ഇപ്പോള്‍.
ഇതിനെല്ലാം ഇടയിലാണ് കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ത്ഥി മോഹികളുടെ തള്ളിക്കയറ്റം. ഇപ്പോഴുള്ളത് സുരക്ഷിത മണ്ഡലങ്ങളല്ലെന്നുള്ള ഭയത്തിലാണ് പല കോണ്‍ഗ്രസ്സ് എംപിമാരും. ആലപ്പുഴ എംപി കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് ഇനി ജയിക്കില്ലെന്ന പ്രചാരണം ശക്തമാണ്. സോളാര്‍ കേസിലെ പ്രതി സരിതയുമായി ഉള്‍പ്പടെയുള്ള ബന്ധം കേന്ദ്രമന്ത്രി കൂടിയായ വേണുഗോപാലിന്റെ ഇമേജിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൊല്ലം മണ്ഡലത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്റെ ശ്രമം. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍പെട്ട ശശിതരൂരിന് തിരുവനന്തപുരത്ത് സീറ്റ് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ കരുതുന്നത്. അങ്ങനെ വന്നാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായി കുറേ നേതാക്കള്‍ ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. വയനാട് സോഷ്യലിസ്റ്റ് ജനതയ്ക്കു നല്കിയാല് മറ്റൊരു സീറ്റ് സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് എം.ഐ.ഷാനവാസ്.
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക നേരത്തേ നല്‍കണമെന്ന ഹൈക്കമാന്റ് നിര്‍ദേശത്തെ തുടര്‍ന്നാണ് മുന്നണിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സീറ്റ് വിഭജനം മുന്നണിക്കു കടുത്ത വെല്ലുവിളിയാകും.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: