കൊച്ചി: വര്‍ഷങ്ങള്‍ക്കുശേഷം തങ്ങള്‍ പഠിച്ച കലാലയ മുറ്റത്തേക്ക് ഒരിക്കല്‍ കൂടി എത്തിയപ്പോള്‍ നഷ്ടപ്പെട്ടുപോയ ക്യാംപസ് ജീവിതത്തിന്റെ ഓര്‍മകളുടെ വേലിയേറ്റമായിരുന്നു പലരുടെയും മുഖത്ത്. ആ ഓര്‍മകള്‍ തങ്ങള്‍ക്കൊപ്പം പഠിച്ചവരുമായി വീണ്ടും പങ്കുവച്ച് ആ പഴയകാലത്തിലേക്ക് മനസുകൊണ്ടൊന്നു തിരിച്ചു പോകുകയും ചെയ്തു പലരും. എറണാകുളം മഹാരാജസ് കോളേജായിരുന്നു ഇന്നലെ ഈ അപൂര്‍വ സംഗമത്തിന് സാക്ഷ്യം വഹിച്ചത്. മഹാരാജസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 1975 മുതല്‍ 1980 വരെ കോളേജില്‍ പഠിച്ചവരുടെ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് ഇത്തരത്തിലുള്ള അപുര്‍വ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. സൗഹൃദസംഗമപൂരമെന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ഐസക്ക്, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി, പിഎസ്സി ചെയര്മാന് കെ.എസ്. രാധാകൃഷ്ണന് തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. ഒപ്പം എഴുത്തച്ഛന് പുരസ്്ക്കാര ജേതാക്കളും ഇവിടുത്തെ മുന്‍ അധ്യാപകരുമായ ഡോ. എം. ലീലാവതിയും പ്രഫ. എം. കെ. സാനുവും കൂടിയെത്തിയപ്പോള്‍ ചടങ്ങ് പ്രൗഢമായി.
കോളേജില്‍ പഠിക്കുമ്പോള്‍ കിട്ടിയ അനുഭവങ്ങളും സംഘാടന മികവുമാണ് പിന്നീട് തന്റെ ജീവിതത്തില്‍ അടിത്തറയായതെന്ന് 80-81 കാലഘട്ടത്തില്‍ യൂണിയന് ചെയര്മാന് കൂടിയായിരുന്ന വേണു രാജാമണി ഓര്‍ക്കുന്നു. ചെയര്‍മാനായിരുന്ന സമയത്ത് എഴുത്തുകാരനായിരുന്ന തകഴിയെക്കൊണ്ടു കോളജ് യൂണിയന് ഉദ്ഘടനം ചെയ്യിപ്പിച്ചതൊക്കെ ഇന്നും തന്റെ മനസിലുണ്ടെന്ന് 1976 മുതല്‍ ഏഴുവര്‍ഷക്കാലം മഹാരാജസില്‍ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം പറഞ്ഞു. അന്ന് രാഷ്ട്രീയത്തിന് അതീതമായിരുന്നു സൗഹൃദങ്ങളെന്നും രാജാമണി വിലയിരുത്തുന്നു.
കോളേജിലെത്തിയത് കമ്മ്യൂണിസ്റ്റ്കാരനായിട്ടല്ലെങ്കിലും തിരിച്ചു പോകുമ്പോള്‍ കമ്മ്യൂണിസ്റ്റ്കാരനായി മാറിയെന്ന് തോമസ് ഐസക്ക് ഓര്‍ക്കുന്നു. പൂര്‍വ വിദ്യാര്‍ഥികളും ഇപ്പോഴത്തെ വിദ്യാര്‍ഥികളുമായി സംവാദത്തിന് അവസരമൊരുക്കണമെന്നുമുള്ള ഒരഭിപ്രായംകൂടി അദ്ദേഹത്തിനുണ്ട്. കുരുക്ഷത്ര യുദ്ധത്തില്‍ അര്‍ജുനനെ ശ്രീകൃഷ്ണന് തുണച്ചപോലെയാണ് കോളേജിലെ അനുഭവങ്ങള്‍ ജീവിതത്തില്‍ തന്നെ തുണച്ചതെന്ന് കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു.
തന്നെക്കാള്‍ പ്രായമുള്ള ഒരു പൂര്‍വ വദ്യാര്‍ഥി ഇപ്പോള്‍ കോളേജിനില്ലെന്ന് ഡോ. എം.ലീലാവതി പറഞ്ഞു. കോളേജുകളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറക്കാന്‍ അധ്യാപകരുടെ ഇടപെടലുകള്‍ സഹായിക്കുമെന്നും ഇത്തരത്തില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലീലാവതി കൂട്ടിച്ചര്‍ത്തു. മഹാരാജാസ് ക്യാംപസിലെ ജീവിതം വലിയ ഒരു അനുഭവമായിരുന്നെന്ന് ടി.എന്‍. സീമ എംപി ഓര്‍ക്കുന്നു. കോളേജിലെ വരാന്തയും ഓഡിറ്റോറിയവുമൊക്കെ കയറിയിറങ്ങി നടന്നത് മറക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനെത്തിയ ഓരോര്‍ത്തര്‍ക്കും പറയാനുണ്ടായിരുന്നു ഓരോ രസകരമായ അനുഭവങ്ങള്‍.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം പോലീസ് സൂപ്രണ്ട് പി.എന്‍. ഉണ്ണിരാജ്, മുന്‍ എംഎല്‍എ അഡ്വ. എം.എം. മോനായി, കൊച്ചി കോര്പറേഷന് മുന്‍ പ്രതിപക്ഷ നേതാവ് എ.ബി, സാബു, ജയചന്ദ്രന് എം.വി. തോമസ്, അഡ്വ. സാജന് മണലി, നാരായണന് പോറ്റി, അഡ്വ. ജോണ്സണ് വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ ലതാ രാജ്, ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് വാസുദേവന്‍ തുടങ്ങിയവരും പ്രസംഗിച്ചു. കോളേജിലെ മുന്‍ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ഉച്ചക്കുശേഷം വിവിധ കലാപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: