മട്ടാഞ്ചേരി: അഭീഷ്ടവര പ്രദായിനി ശ്രീമുല്ലയ്ക്കല് വനദുര്‍ഗ്ഗയ്ക്ക് പൊങ്കാല സമര്‍പ്പിച്ച് നൂറുകണക്കിന് ഭക്തജനങ്ങള്‍ സായൂജ്യത്തിലായി. മകരമാസ ചതയനാളില്‍ രാവിലെ 8ന് ദേവിക്ക് മുന്നില്‍ ഒരുക്കിയ അടുപ്പില്‍ അഗ്നി പകര്‍ന്ന് തുടങ്ങിയ പൊങ്കാല സമര്‍പ്പണ ചടങ്ങ് 9.30ന് നൈവേദ്യ സമര്‍പ്പണത്തോടെ പുര്‍ത്തിയായി. രാജനഗരിയിലെ കൂവപ്പാടം ഭഗവതിപറമ്പിലെ ശ്രീമുല്ലയ്ക്കല് വനദുര്‍ഗ്ഗ ക്ഷേത്ര പുനഃപ്രതിഷ്ഠാ ദിന ആഘോഷത്തോടനുബന്ധിച്ചാണ് പൊങ്കാലസമര്‍പ്പണം നടന്നത്. ക്ഷേത്രാങ്കണത്തിലും സമീപ വഴികളിലുമായി ഒരുക്കിയ 1700 ഓളം അടുപ്പുകളിലാണ് പ്രായഭേദ- ജാതിവ്യത്യാസമന്യേ ഭക്തര്‍ ദേവീക്ക് പൊങ്കാല നൈവേദ്യമൊരുക്കിയത്. പശ്ചിമകൊച്ചിയിലെ വിവിധ ദേശങ്ങള്‍ കൂടാതെ കൊച്ചി നഗരത്തിലെ സമീപ നഗര-ഗ്രാമ ദേശങ്ങളില്‍നിന്ന് ഓട്ടേറെ സ്ത്രീജനങ്ങള്‍ മുല്ലയ്ക്കലമ്മയ്ക് പൊങ്കാല സമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. പൊങ്കാല നൈവേദ്യ പൂജാ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ആനന്ദഭട്ട്, മേല്‍ശാന്തി വെങ്കടേശ്വര ഭട്ട്, രജീത്ത് കുമാര്‍ ഭട്ട്, വെങ്കടേശ് ഭട്ട്, ഭക്തജന സമിതി പ്രസിഡന്റ് ടി.വി.ഗോപാലകൃഷ്ണന്, സെക്രട്ടറി പ്രദീപ് എസ്.കമ്മത്ത്, ക്ഷേത്രട്രസ്റ്റിമാരായ എന്‍.യു.പ്പൈ, പൊങ്കാല ഉത്സവകമ്മിറ്റി സംയോജക രേണുക ശെല്‍വരാജ്, ഉഷാതമ്പാന് തുടങ്ങിയവര്‍ നേതൃത്വം നല്കി. 12ന് ആഘോഷങ്ങള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: