ലഖ്നൗ: ഉത്തര്‍ പ്രദേശ് മന്ത്രി അസം ഖാന്റെ ഫാം ഹൗസില്‍നിന്ന് കാണാതായ ഏഴ് പോത്തുകളെ ഒടുവില്‍ കണ്ടെത്തി. ജില്ലാപോലീസ് മേധാവി അടക്കമുള്ളവരുടെ വ്യാപക തിരച്ചിലിനൊടുവിലാണ് പോത്തുകളെ കണ്ടെത്തിയത്. അഞ്ച് പോലീസ് സംഘങ്ങള്‍ നടത്തിയ 24 മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് പോത്തുകളെ കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു പരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറ്റകരമായ അനാസ്ഥ കാണിച്ചതിന് പ്രദേശത്ത് രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി. വകുപ്പു തല അനേഷണം കഴിയുമ്പോള്‍ ഇവര്‍ക്കെതിരെ കര്‍ശന ശിക്ഷ ഉണ്ടാവുമെന്നാണ് സൂചന. പോത്തുകള്ക്കായുള്ള തിരച്ചില്‍ വലിയ വാര്‍ത്തയാക്കിയ മാധ്യമങ്ങളെ അസം ഖാന് വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും പ്രബലനായ സമാജ് വാദി പാര്‍ട്ടി മന്ത്രി അസം ഖാന്. വെള്ളിയാഴ്ച രാത്രിയാണ് റാം പൂരിലെ ഖാന്റെ ഫാം ഹൗസില്‍നിന്ന് ഏഴ് പോത്തുകള്‍ മോഷ്ടിക്കപ്പെട്ടത്. ഫാം ഹൗസിലെ അതിര്‍ത്തി മതിലിന്റെ ഇഷ്ടിക ഇളക്കി അകത്തു കടന്ന കവര്‍ച്ചക്കാര്‍ ചങ്ങലയില്‍ സൂക്ഷിച്ച പോത്തുകളെ പോലും കവര്‍ന്നു. ഇവിടെയുള്ള വൈദ്യതി കമ്പി വേലികള്‍ ഇളക്കിയായിരുന്നു കവര്‍ച്ച.
ജില്ലാ പോലീസ് മേധാവി സാധന ഗോസ്വാമിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ മുഴുവന്‍ പോലീസ് സംഘം അസം ഖാന്റെ പോത്തുകള്‍ക്കായി വല വിരിച്ചിരുന്നു. പോത്തുകളെ മണത്ത് കണ്ടുപിടിക്കാന്‍ പോലീസ് നായയുടെ സേവനവും ഉണ്ടായിരുന്നു. കശാപ്പ് ശാലകളില്‍ മന്ത്രി സിസിടിവികള്‍ സ്ഥാപിച്ച് നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. മേഖലയിലെ പാല് ഡയറികള്‍, കശാപ്പു ശാലകള്‍, ഇറച്ചി ഫാക്റ്ററികള്‍ എന്നിവിടങ്ങളില്‍ അന്വേഷണ സംഘങ്ങളെത്തി.
പല സ്ഥലങ്ങളില്‍ നിന്നായാണ് പോത്തുകളെ കണ്ടെത്തിയത് എന്നാണ് അറിയുന്നത്. പോത്തുകളെ കണ്ടു കിട്ടി എന്നു സമ്മതിച്ച പോലീസ് സൂപ്രണ്ട് എന്നാല്‍, അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല. അസം ഖാന്റെ പോത്തുകള്‍ മോഷണം പോയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. എന്നാല്‍ സ്ത്രീകള്‍ ബലാത്സംഗത്തിനിരയായപ്പോള്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വിമര്‍ശിച്ചു.
മുസഫര്‍ നഗര്‍ കലാപ ബാധിതര്‍ക്കായി അസം ഖാന് വേണ്ടത്ര സഹായങ്ങള്‍ നല്‍കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അസംഖാന് ചുമതലയുള്ള ജില്ലയിലാണ് മുസഫര്‍ നഗര്‍. അസംഖാന് അടുത്തിടെ നടത്തിയ വിദേശയാത്രയും വിവാദമായിരുന്നു. മുസഫര്‍ നഗര്‍ കലാപത്തിന്റെ ദുരിതം കെട്ടടങ്ങും മുമ്പാണ് മന്ത്രിയും സംഘവും വിദേശ യാത്ര നടത്തിയതെന്ന് ആരോപണം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: