കൊച്ചി: ലോട്ടറിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ ഏഴ് പ്രതികളുള്ള കേസില്‍ സാന്റിയാഗോ മാര്‍ട്ടിനാണ് ഒന്നാംപ്രതി. സാന്റിയാഗോ മാര്‍ട്ടിന്റെ കൂട്ടാളികളായ ജോണ്‍ ബ്രിട്ടോ, ജോണ്‍ കെന്നഡി, വേല്മുരുകന് എന്നിവരും പ്രതിപട്ടികയിലുണ്ട്. ആകെ ഏഴ് കേസുകളിലാണ് എറണാകുളം സി.ജെ.എം കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സിക്കിം സര്‍ക്കാരുമായുള്ള ലോട്ടറി ഇടപാടിലാണ് മാര്ട്ടിന് വന്‍ ക്രമക്കേട് നടത്തിയത്. സകല ചട്ടങ്ങളും ലംഘിച്ച് നടത്തിയ ലോട്ടറി ഇടപാടില്‍ 4752 കോടി രൂപയാണ് മാര്ട്ടിന് പ്രതിവര്‍ഷം സിക്കിം സര്‍ക്കാരിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ 142 കോടി രൂപ മാത്രമാണ് നല്‍കിയത്. ഇതില്‍ സിക്കിം സര്‍ക്കാരിന്റെ ലോട്ടറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
മാര്ട്ടിന് നടത്തിയ ഭൂമി ഇടപാടിനുള്ള പ്രതിഫലമായി ഒരാള്‍ക്ക് ലോട്ടറിയുടെ ഒന്നാം സമ്മാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ മാര്‍ട്ടിന്റെ ലോട്ടറി ഇടപാടിലൂടെ കേരള സര്‍ക്കാരിന് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. നഷ്ടം മുഴുവനും ഉണ്ടായത് സിക്കിം സര്‍ക്കാരിനാണ്. കേരളത്തിന് നല്‍കേണ്ട നികുതിപ്പണം മാര്ട്ടിന് കൃത്യമായി നല്‍കിയിട്ടൂണ്ട്. കേരളത്തില്‍ എവിടെനിന്നും വ്യാജലോട്ടറികള്‍ കണ്ടെത്താനായിട്ടില്ല. സിക്കിം സര്‍ക്കാരിന്റെ അനുമതിയുള്ള ലോട്ടറികള്‍ മാത്രമാണ് മാര്ട്ടിന് കേരളത്തില്‍ വിറ്റതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ആകെ മുപ്പത്തിരണ്ട് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 23 കേസുകള്‍ തെളിവില്ലെന്ന പേരില്‍ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബാക്കി ഏഴ് കേസുകളിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഇനിയുള്ള കേസ് പാലക്കാട്ട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഓഫീസ് കത്തിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം പ്രത്യേകമായി ഉടന്‍ തന്നെ നല്‍കുമെന്നും സിബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: