കുഷ്വന്ത് സിങ്ങിന്റെ ജോക്ക് ബുക്കില്‍ രസകരമായ ഒരു കഥയുണ്ട്. ഒരു ദിവസം മൂന്ന് കോളേജ് കുമാരന്മാര് ഒരു വയസ്സനായ സര്‍ദാര്‍ജിയുടെ ടാക്സിപിടിച്ചു. കാറില്‍ കേറിയതിനുശേഷം ആ ഡ്രൈവറെ ശുണ്ഠിപിടിപ്പിക്കുവാനുദ്ദേശിച്ച് ശ്ലീലവും അശ്ലീലവുമായ സര്ദാര്ജിഫലിതങ്ങള് പറഞ്ഞു ചിരിക്കുവാന്‍ തുടങ്ങി.
സര്‍ദാര്‍ജി പക്ഷെ അക്ഷോഭ്യനായി തുടര്‍ന്നു. യാത്ര അവസാനിപ്പിച്ച് ടാക്സി ചാര്‍ജ്ജ് നല്കിയതിനുശേഷം സര്‍ദാര്‍ജി അവര്‍ക്കോരോരുത്തര്‍ക്കും പത്തുരൂപവീതം നല്കിയിട്ടു പറഞ്ഞു ‘ഞാന്‍ നിങ്ങളുപറഞ്ഞ തമാശകള്‍ കേട്ടു അതില്‍ ചിലതൊക്കെ തീര്‍ത്തും വഷളാണ്. പക്ഷെ ഞാനതൊന്നും കാര്യമാക്കുന്നില്ല. നിങ്ങളുചെറുപ്പമല്ലേ, ലോകം ഇനിയും കാണാന്‍ കിടക്കുന്നതല്ലേയുള്ളൂ. പിന്നെ, ഞാന്‍ നല്കിയ ഈ പത്തുരൂപ നിങ്ങളോരോരുത്തരും ഈ നാട്ടിലോ വേറെ ഏതെങ്കിലും നാട്ടിലോ വെച്ചു കാണുന്ന ആദ്യത്തെ സിഖ് ഭിക്ഷക്കാരനു കൊടുക്കണം.’ അവര്‍ സമ്മതിച്ചു. സംഭവം നടന്നു പത്തുകൊല്ലം കഴിഞ്ഞിട്ടും അവര്‍ക്കാര്‍ക്കും ഒരു സിഖ് ഭിക്ഷക്കാരനെ കാണുവാന്‍ സാധിച്ചില്ല. കഥാകാരന് പറയുന്നു. ഒരു സിഖുകാരനെയും ഭിക്ഷക്കാരന്റെ രൂപത്തില്‍ കാണുവാന്‍ സാധിക്കില്ല. നമ്മുടെ രാജ്യത്തെ ജനസംഖ്യയില്‍ സിഖുകാര്‍ 1.4% മാത്രമേയുള്ളു. പക്ഷെ രാജ്യത്തെ ആദായ നികുതിയുടെ 39% വും നല്‍കുന്നത് സിഖുകാരാണ്. നമ്മുടെ പട്ടാളത്തിന്റെ 45% വും സിഖുകാരാണ്. കാരുണ്യപ്രവര്‍ത്തനങ്ങളുടെ 69% നടത്തുന്നത് സിഖുകാരാണ്. 59000 ല്‍ പരം വരുന്ന ഗുരുദ്വാരകളിലൂടെ ദിവസവും 60 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് ഭക്ഷണം നല്കുന്ന മഹത്തായ പ്രവര്‍ത്തനവും നടത്തുന്നത് അവരാണ്.
ഈ കഥ ഇവിടെ ഉദ്ധരിച്ചത് നമ്മുടെ സിഖ് ജനതയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കാനാണ്. 1984 നവംബര്‍ 1,2,3 ലായി നടന്ന സിഖ് വംശഹത്യയെ ഒരു രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തിന്റെ പകരംവീട്ടലായി, ഒരു വന്മരം വീഴുമ്പോളുണ്ടാവുന്ന ഭൂമികുലുക്കമായി, മാത്രം ചിന്തിക്കുന്നതിനപ്പുറത്തേക്ക് ഒരു മാനമുണ്ടെന്ന് പറയുന്നതിനാണ്. നാലായിരത്തില്‍പ്പരം സിഖ് സഹോദരന്മാര് കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനുപേര്‍ക്ക് പരിക്കേറ്റു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ സാധനങ്ങള്‍ കൊള്ളചെയ്യപ്പെട്ടു. ഇതിനേക്കാള്‍ ഏറെ പരിതാപകരം സ്വതന്ത്രമായ ഒരന്വേഷണം നടക്കുകയോ കുറ്റവാളികള്‍ നാളിതുവരെ ശിക്ഷിക്കപ്പെടുകയോ ചെയ്യപ്പെട്ടില്ല എന്നുള്ളതാണ്. വര്‍ഷം 30 കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നീതിലഭിച്ചു എന്നു സിഖ് സമൂഹം കരുതുന്നില്ല.
സിഖ് വംശഹത്യക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ (മുന്നില്‍ പ്രവര്‍ത്തിച്ചവര്‍ കോണ്‍ഗ്രസ്സുകാരായിരുന്നുവെന്ന് രാഹുല്‍ രാജകുമാരന് വരെ സമ്മതിച്ചതാണ്!) ഉദ്ദേശിച്ചത് എന്തായിരുന്നുവെന്ന് ചിന്തിക്കുമ്പോള്‍ രാജ്യസ്നേഹികള്‍ക്കു ഞെട്ടലുണ്ടാകും. ഇന്ദിരാഗാന്ധി നട്ട് വളവും വെള്ളവും നല്കിയവളര്ത്തിയ ഭിന്ദ്രന്‍ വാലയുടെ ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ കാലത്തുപോലും ബഹുഭൂരിപക്ഷം വരുന്ന സിഖുകാര്‍ രാജ്യസ്നേഹവും അഖണ്ഡതയും തലപ്പാവുകെട്ടി നമ്മുടെ രാജ്യത്തിന്റെ കൂടെ നിന്നവരാണ്. അവരെപ്പോലും ദേശവിരുദ്ധരാക്കുക എന്നതായിരുന്നു നമ്മുടെ ദേശശത്രുക്കളുടെ കുടിലതന്ത്രം. അതിനുവേണ്ടി എപ്പോഴുമെന്നപോലെ അവര്‍ കോണ്‍ഗ്രസുകാരെ വിലയ്ക്കെടുക്കകയായിരുന്നുവോ? വംശഹത്യയും വംശീയ അധിക്ഷേപവും നടത്തി നമ്മുടെ പട്ടാളത്തിന്റെ സിംഹഭാഗംവരുന്ന ധീരദേശാഭിമാനികളായ സിഖ് പട്ടാളക്കാരെ ദേശവിരുദ്ധരാക്കാമെന്നും അതുവഴി ഭാരതത്തിന്റെ പട്ടാളത്തിന്റെ ശക്തി തകര്‍ക്കാമെന്നും അവര്‍ വ്യാമോഹിച്ചുവോ? നമ്മുടെ രാജ്യത്തിന്റെ ധനശക്തിയെ നശിപ്പിക്കാമെന്നവര്‍ കരുതിയോ? ഒതുങ്ങിപ്പോയ ഖാലിസ്ഥാന്‍ തീവ്രവാദം പുനരുദ്ധരിക്കുന്നതിനുള്ള നീക്കങ്ങളുണ്ടായോ?
30 വര്‍ഷങ്ങള്‍ക്കുശേഷം രാഹുല്‍ രാജകുമാരന്റെ നാവുദോഷം സിഖ് വംശഹത്യ ഒരു എസ്ഐടിയെക്കൊണ്ട് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന ആവശ്യത്തിന് ശക്തിപകരുന്നു. അപ്രകാരമൊരു അന്വേഷണം നടക്കേണ്ടത് ഈ രാജ്യത്തെ സിഖ് ജനതയുടെ മാത്രം ആവശ്യമല്ല. ദേശസ്നേഹികളുടെ മുഴുവന്‍ ആവശ്യമാണ്. അപ്രകാരം നടക്കുന്ന അന്വേഷണത്തില്‍ നമ്മുടെ രാഷ്ട്രശത്രുക്കളുടെ പങ്കിനെപ്പറ്റിയും അവരുടെ ചട്ടുകമായി വര്‍ത്തിച്ച കോണ്ഗ്രസുകാരെപ്പറ്റിയും നമ്മുടെ നാട്ടുകാര്‍ക്ക് നല്ല ഒരു ചിത്രം ലഭിക്കും. തങ്ങള്‍ക്ക് നീതികിട്ടി എന്ന് എത്ര പ്രതിസന്ധികളെ നേരിട്ടിട്ടും രാജ്യസ്നേഹികളായി തടുര്‍ന്ന ഒരു ജനതയ്ക്ക് ബോദ്ധ്യമാവുകയും ചെയ്യും.
അഡ്വ. ആര്. രമേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: