കാളികാവ്(മലപ്പുറം): ഏഴ് കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. മണ്ണാര്‍ക്കാട് പൊറ്റശ്ശേരി കല്ലന്മല എരുമയൂര്‍ വീട്ടില്‍ മോഹനനാണ് ഏഴ് കിലോഗ്രാം കഞ്ചാവ് ഗുഡ്സ് ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെ കാളികാവ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. അട്ടപ്പാടിയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന വന്‍കിട ഏജന്റുമാരെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് എക്സൈസ് സംഘത്തിന് കിട്ടിയിട്ടുണ്ട്. കരുവാരക്കുണ്ടിനടുത്ത് ഭവനംപറമ്പ് വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.
അട്ടപ്പാടിയില്‍ നിന്നും കഞ്ചാവ് വന്‍തോതില്‍ സംഭരിച്ച് മണ്ണാര്‍ക്കാടുള്ള വീട്ടില്‍ സൂക്ഷിച്ച് മലപ്പുറം, പാലക്കാട് ജില്ലകളിലെ ഏജന്റുമാര്‍ക്ക് എത്തിച്ച് കൊടുക്കുകയായിരുന്നു മോഹനന്റെ രീതി. ഇത് കൂടാതെ കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ചെറുപാക്കറ്റുകളാക്കി വില്‍പ്പനയും നടത്തിയിരുന്നു. നാല് ഗ്രാം വീതമുള്ള കഞ്ചാവ് പാക്കറ്റുകള്‍ 100 രൂപക്കും എട്ട് ഗ്രാം വീതമുള്ള പാക്കറ്റുകള്‍ 200 രൂപക്കും ഇയാള്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്നു. ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ടാണ് പ്രതി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത്. ഒരു കിലോ കഞ്ചാവ് അട്ടപ്പാടിയില്‍ നിന്നും 9000/- രൂപക്ക് വാങ്ങി ചില്ലറ വില്‍പ്പനക്കാര്‍ക്ക് കിലോക്ക് 20,000/- രൂപക്ക് വില്‍ക്കുകയാണ് പ്രതിയുടെ രീതി. കഞ്ചാവുമായി മോഹനന് എത്തുന്നുവെന്ന രഹസ്യ വിവരം കിട്ടിയ എക്സൈസുകാര് പ്രതിയെ തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ മോഹനന് വളരെ നാളുകളായി എക്സൈസിന്റെ നിരീക്ഷ ണത്തിലായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കാളികാവ് എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ 27 കിലോയോളം കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച നാല് വാഹനങ്ങളും വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. മഹേഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. അശോകന്, പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോന് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.കെ പ്രശാന്ത്, കെ.എം. ശിവപ്രകാശ്, കെ.എസ്. അരുണ്‍കുമാര്‍, സി. ശ്രീകുമാര്‍, പി. സുധാകരന്, പി.വി സുഭാഷ്, എന്‍. ശങ്കരനാരായണന്, പി. അശോക്, എക്സൈസ് ഡ്രൈവര്‍ കെ. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: