തിരുവനന്തപുരം: ബഹിരാകാശത്ത് വിപ്ലവകരമായ വളര്‍ച്ച കൈവരിച്ച ഭാരതത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒ സയന്‍സ് പാര്‍ക്കില്‍ ഒരുക്കിയ സ്റ്റാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി. സാറ്റ്ലൈറ്റ്, റോക്കറ്റ് വിക്ഷേപണം, പിഎസ്എല്‍വി, എസ്എല്‍വി, ക്രയോജനിക്ക് തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളിലും പത്രവായനയിലും മാത്രം പരിചയമുള്ള വാക്കുകളായിരുന്നു. ഇവയുടെ രൂപങ്ങള്‍ സാങ്കല്പികമായി മാത്രം ചിന്തിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരില്‍ കാണാനുള്ള അവസരമാണ് ജന്മഭൂമി ശാസ്ത്ര പ്രദര്‍ശനത്തിലൂടെ ഒരുക്കിയത്.
വിവിധവിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള സ്ലൈഡുകള്‍, സാറ്റ്ലൈറ്റിന്റെയും റോക്കറ്റുകളുടെയും മാതൃകകള്‍, തുടര്‍ന്നുള്ള ദൗത്യത്തിനായി കാത്തിരിക്കുന്ന വിക്ഷേപിണികളുടെ രൂപരേഖ, ക്രയോജനിക്ക് എന്‍ജിന്റെ ഭാഗങ്ങള്‍ തുടങ്ങിയവയാണ് ഐഎസ്ആര്‍ഒയുടെ സ്റ്റാളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.
ഭാരതം ആദ്യമായി വിക്ഷേപിച്ച റോക്കറ്റായ ആര്‍എച്ച് 75 മുതല്‍ ഭാവിയില്‍ വിക്ഷേപിക്കാനിരിക്കുന്ന സ്പേയ്സ് ഷട്ടിലായ ആര്‍എല്‍വി-ടിഡിയുടെ മാതൃകവരെ ഐഎസ്ആര്‍ഒ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ആര്‍എച്ച് 200 റോക്കറ്റിന്റെ പേലോഡ്, ആദ്യ സാറ്റ്ലൈറ്റുമായി പറന്ന റോക്കറ്റായ എസ്എല്‍വി-3, ഭൂമിയില്‍ നിന്നും 9000 കിലോ മീറ്റര്‍ ഉയരത്തില്‍ ഒറ്റ സ്ലാബില്‍ പറന്നുയരാന്‍ സാധിക്കുന്ന പിഎസ്എല്‍വി സ്കെയില്‍ 1:20, റിമോര്‍ട്ട് സെന്‍സറിങ് യൂണിറ്റ് തുടങ്ങിയവയുടെ മാതൃകകള്‍ വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചു.
ഇവയ്ക്കു പുറമെ എഎസ്എല്‍വി, ജിഎസ്എല്‍വി, സിഎആര്ടിഒ സാറ്റ്, ജിഎസ്എല്‍വി എംകെ-3, മെഗാ ട്രോപിക്സ്, ജി സാറ്റ്-8 എന്നിവകളുടെ രൂപരേഖകളും സാറ്റ്ലൈറ്റ് ഭൂമിയെ എങ്ങനെ വലംവയ്ക്കുന്നു, സാറ്റ്ലൈറ്റിന്റെ പ്രവര്‍ത്തനം, ഉപയോഗം, ഭാരതം വിക്ഷേപിച്ച റോക്കറ്റുകള്‍, സൗണ്ട് റോക്കറ്റുകള്‍ തുടങ്ങിയ സ്ലൈഡുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റുകളില്‍ നിന്ന് നിരവധി തവണ ബഹിരാകാശ ദൗത്യം നടത്താന്‍ സാധിക്കുന്ന സ്പേയ്സ് ഷട്ടിലിലേക്കുള്ള പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനായാസം മനസ്സിലാക്കുംവിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി മാതൃകകളും ഒപ്പം വിവരണങ്ങളും സ്ലൈഡുകളും സജ്ജമാക്കിയിട്ടുണ്ട്.
ഐഎസ്ആര്‍ഒയുടെ പരീക്ഷണത്തിലിരിക്കുന്ന ആര്‍എല്‍വി-ടിഡി എന്ന സ്പേയ്സ് ഷട്ടിലിന്റെ രൂപരേഖയും ഒരുക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു തവണ ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ച ഷട്ടിലാണിത്. റോക്കറ്റ് ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളുവെങ്കില്‍ സ്പേയ്സ്ഷട്ടില് ഒന്നില്‍കൂടുതല്‍ പ്രാവശ്യം ഉപയോഗിക്കാം. അമേരിക്ക, റഷ്യ പോലുള്ള രാജ്യങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഈ സംവിധാനം ഇന്ത്യയും സ്വന്തമാക്കാന്‍ പോകുന്നു എന്ന സത്യവും ഐഎസ്ആര്‍ഒ വിദ്യാര്‍ത്ഥികള്‍ക്ക് പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: