ന്യൂദല്‍ഹി: മയക്കുമരുന്നു കടത്തുന്നതിനിടെ ഹിസ്ബുള്‍ ഭീകരന് ഉള്‍പ്പെടെ മൂന്നുപേര്‍ ദല്‍ഹിയില്‍ പിടിയില്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 35 കോടി രൂപ വിലവരുന്ന പത്തു കിലോ ഹെറോയിന്‍ ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് പ്രതികളെ പിടികൂടിയത്.
ഹെറോയിന്‍ കടത്തു സംഘത്തെ അറസ്റ്റു ചെയ്ത ശേഷം ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതികളിലൊരാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്. മുമ്പ് ജമ്മു കാശ്മീര്‍ പോലീസിലെ കോണ്‍സ്റ്റബിളായിരുന്ന ഖുര്‍ഷിദ് ആലമെന്ന ഭീകരനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം മയക്കുമരുന്നു കടത്തിലെ കണ്ണികളായ തമിഴ്നാട്ടുകാരായ ബി.ഗണേഷ്, എം.സെന്തില്‍ എന്നിവരേയും പിടികൂടിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ അബോട്ടാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏരിയാ കമാണ്ടര്‍ ഫയാസാണ് ഹെറോയിന്‍ നല്‍കിയതെന്ന് ഖുര്‍ഷിദ് ആലം പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ ഉറി മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിനാണ് മയക്കുമരുന്നു കടത്തിയതെന്നും ഖഉര്ഷിദ് വെളിപ്പെടുത്തി.
മയക്കുമരുന്നു കടത്തുന്നതിലൂടെ സമാഹരിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തുന്ന മയക്കുമരുന്നിന്റെ അളവ് ക്രമാതീതമായി കൂടിയിട്ടുണ്ട്. നിരവധി പേരാണ് മയക്കുമരുന്നു കടത്തുന്നതിനിടെ ദല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കുറച്ചു നാളുകള്‍ക്കുള്ളില്‍ പിടിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: