ന്യൂദല്‍ഹി: മൂന്നാംഘട്ട ടു ജി സ്പെക്ട്രം ലേലം ആരംഭിച്ചു. രാജ്യത്തെ എട്ടു പ്രമുഖ ടെലികോം കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. നവംബറില്‍ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിനാല്‍ വോഡാഫോണിനും എയര്‍ടെല്ലിനും നിര്‍ണായകമായ ടു ജി സ്പെക്ട്രത്തിന്റെ ലേല നടപടികള്‍ വെള്ളിയാഴ്ച വരെ നീളും.
ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ സര്‍ക്കിളുകള്‍ വോഡാഫോണിനും ദല്‍ഹിയും മുംബൈയും എയര്‍ടെലിനും നേടേണ്ടത് അനിവാര്യമാണ്. 1800 മെഗാഹെര്‍ട്ട്സ് ബാന്‍ഡിലെ 385 മെഗാ ഹെര്‍ട്ട്സ് റേഡിയോ തരംഗങ്ങളുടേയും 900 മെഗാഹെര്‍ട്ട്സ് ബാന്‍ഡിലെ 46 മെഗാഹെര്‍ട്ട്സ് തരംഗങ്ങളുടേയും ലേലമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ആറു റൗണ്ട് ലേലം വിളി നടന്നു. ഒരു മണിക്കൂര്‍ വീതമെടുക്കുന്ന 6-7 റൗണ്ടുകളിലായാണ് എല്ലാ ദിവസവും ലേലം നടക്കുന്നത്.
2012ലെ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട് 122 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. വീണ്ടും ലേലം നടത്തരുതെന്നും ലേല നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നുമുള്ള സ്വകാര്യ ടെലികോം കമ്പനികളുടെ ആവശ്യം ഞായറാഴ്ച സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. ലേലം വേണ്ടെന്നും തങ്ങളുടെ പക്കലുള്ള ടു ജി ലൈസന്‍സ് പത്തു വര്‍ഷത്തേക്കു കൂടി നീട്ടണമെന്നുമായിരുന്നു കമ്പനികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: