തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കു വിയ്യൂര്‍ ജയിലില്‍ പൊലീസ് മര്‍ദ്ദനമേറ്റെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്. കെ. രാധാകൃഷ്ണന് കൊണ്ടുവന്ന സബ്മിഷന് സഭയെ പ്രക്ഷുബ്ധമാക്കി. ടി.പി. വധക്കേസ് പരാമര്‍ശിക്കാതെ വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റത് സംബന്ധിച്ചാണ് സബ്മിഷന് അവതരിപ്പിച്ചത്. വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരാനാണ് സിപിഎം തീരുമാനിച്ചിരുന്നത്.
എന്നാല്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കോടിയേരിയടക്കമുള്ള നേതാക്കളെ ഇതില്‍ നിന്ന് വിലക്കുകയായിരുന്നു. തുടര്‍ന്നാണ് സബ്മിഷന് കൊണ്ടുവന്നത്. സബ്മിഷന് അവതരണ വേളയില്‍ വിഎസ് സഭയില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.
ഉന്നത ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതികളെ കണ്ണൂര്‍ ജയിലില്‍ നിന്നു വിയ്യൂരിലേക്ക് മാറ്റിയതെന്ന് രാധാകൃഷ്ണ പറഞ്ഞു. വിയ്യൂര്‍ ജയിലില്‍ നടന്നത് മനുഷ്യാവകാശത്തിന്റെയും സുപ്രീം കോടതി അനുശാസിക്കുന്ന മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് രാധാകൃഷ്ണന് ആരോപിച്ചു. വിഷയം അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ ഏതു പ്രതികളുടെ കാര്യമാണ് പറയുന്നതെന്ന് വ്യക്തമാക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുപക്ഷവും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
കൊലയാളികള്‍ക്കു ജയിലില്‍ ഫോണും ഫെയ്സ്ബുക്കും അനുവദിക്കാത്തതിന്റെ രോഷമാണ് സിപിഎമ്മിന് എന്നു കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ടി.വി. രാജേഷ്, സാജു പോള്‍ എന്നീ പ്രതിപക്ഷ അംഗങ്ങളും അബ്ദുള്ളക്കുട്ടി, ഹൈബി ഈഡന് എന്നീ ഭരണപക്ഷ എംഎല്‍എമാരും തമ്മില്‍ വാടാ പോടാ വിളികള്‍ ശക്തമായി. സഭ നിയന്ത്രിക്കുകയായിരുന്ന ടി.എ. അഹമ്മദ് കബീര്‍ പലതവണ ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും വഴങ്ങിയില്ല. ബഹളം കനത്തതോടെ പ്രതിപക്ഷം ഇരിപ്പിടം വിട്ടെഴുന്നേറ്റ് നടുത്തളത്തിലിറങ്ങി. ഇതിനിടയില്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് എത്തി അംഗങ്ങളെ ശാന്തമാക്കുകയായിരുന്നു.
ടി.പി. വധക്കേസ് പ്രതികള്‍ ബാഗ് പരിശോധനയ്ക്കിടെ വിയ്യൂര്‍ ജയിലിലെ ഉദ്യോഗസ്ഥരുമായി തട്ടിക്കയറിയെന്നും ഭീഷണിപ്പെടുത്തിയെന്നും സബ്മിഷന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: