തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ടിപിയുടെ വിധവ കെ.കെ. രമ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ആര്‍എംപി പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായെത്തിയാണ് 11 മണിയോടെ നിരാഹാര സമരം തുടങ്ങിയത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ സമരം തുടരുമെന്ന് രമ പറഞ്ഞു.
എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതിനാല്‍ സര്‍ക്കാര്‍ അതിനു വഴങ്ങുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ച് നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുമുണ്ട്. നാളത്തെ മന്ത്രിസഭായോഗത്തിനു ശേഷം സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കില്‍ രമ നാളെത്തന്നെ സമരം അവസാനിപ്പിക്കും.
സമരത്തോട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അനുകൂല നിലപാടാണെന്ന് രമ പറഞ്ഞു. സമരപ്പന്തലില്‍ അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അതിനെക്കാള്‍ പ്രധാനം സിബിഐ അന്വേഷണം പ്രഖ്യാപിക്കുക എന്നതാണ്. വിഎസ് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മാനസിക പിന്തുണ തനിക്കുണ്ടെന്നും രമ പറഞ്ഞു.
സമരത്തിനു പിന്തുണയുമായി സെക്രട്ടറിയേറ്റ് നടയിലെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രമയെ ഷാളണിയിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, എംഎല്‍മാരായ കെ.എം. ഷാജി, വി.ഡി. സതീശന്, എം.വി. ശ്രേയാംസ്കുമാര്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയവര്‍ രമയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തി. അപ്പുക്കുട്ടന് വള്ളിക്കുന്ന്, ആര്‍എംപി സെക്രട്ടറി എന്‍. വേണു, എഴുത്തുകാരി സാറാ ജോസഫ്, ബിആര്‍പി ഭാസ്കര്‍, ആര്‍എംപി ചെയര്മാന് ടി.എല്‍. സന്തോഷ്, ഡോ. ആസാദ് എന്നിവരും സംബന്ധിച്ചു. ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. കുമാര്‍, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് തുടങ്ങിയവരും സമരപ്പന്തലിലെത്തിയിരുന്നു. എന്‍. വേണു, സാറാ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: