പത്തനംതിട്ട: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിക്ക് 80 വയസ്സ് തികയുന്ന നാളെ ജന്മദേശമായ ആറന്മുളയില് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ആഘോഷം സംഘടിപ്പിക്കുന്നു. സുഗതകുമാരിയുടെ ജന്മഗൃഹമായ വാഴുവേലില്‍ തറവാടിന്റെ മുറ്റത്തെ കാവിന്റെ പശ്ചാത്തലത്തില്‍ സജ്ജമാക്കുന്ന വേദിയില്‍ രാവിലെ 11 മണിയ്ക്കാണ് ആഘോഷങ്ങള്‍. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ മഹാരാജ്, മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം എന്നിവര്‍ ജന്മദിന ആശംസാസന്ദേശം നല്‍കും.
സുഗതകുമാരിയുടെ കവിതകളെകുറിച്ചും അതിലെ വിവിധ ഭാവങ്ങളെക്കുറിച്ചും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റോയിസ് മല്ലശ്ശേരി, പ്രൊഫ. ജോസ് പാറക്കടവില്‍, സാഹിത്യ നിരൂപകന് പി. ശ്രീകുമാര്‍, കവി ഒ.എസ്. ഉണ്ണികൃഷ്ണന്, ആറന്മുള വിജയകുമാര്‍ എന്നിവരും സുഗതകുമാരിയുടെ ജനകീയ പാരിസ്ഥിതിക ഇടപെടലുകളെക്കുറിച്ച് ഡോ. തോമസ് പി. തോമസും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കിടങ്ങന്നൂര്‍ എസവിജിവി.എച്ച്.എസ്. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കാവ്യാര്‍ച്ചനയും, സുഗതകുമാരിയുടെ കവിതയെ ആസ്പദമാക്കി ഏലൂര്‍ ബിജു തയ്യാറാക്കിയ സോപാനസംഗീതവും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും. സുഗതകുമാരിയുടെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കി സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികള്‍ ആറന്മുള ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. വിവിധ രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ തറവാട്ടിലെത്തി സുഗതകുമാരിയ്ക്ക് ജന്മദിനാശംസകള് നേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: