കൊടുങ്ങല്ലൂര്‍: ചരിത്രത്തിന്റെ വിസ്മൃതിയില്‍ ആണ്ടുപോയ വിപ്ലവ പോരാട്ടങ്ങളെ പുനരാവിഷ്കരിക്കാന്‍ കെപിഎംഎസ് ഫെബ്രുവരി ഒമ്പതിനു നടത്തുന്ന കൊച്ചികായല്‍ സമ്മേളനം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. എറണാകുളം മറൈന്‍ ഡ്രൈവില്‍ സമ്മേളനത്തില്‍ അഞ്ചുലക്ഷം സമുദായാംഗങ്ങള്‍ ഒത്തുചേരുമെന്ന് കേരള പുലയ മഹാ സഭ (കെപിഎംഎസ്) സംസ്ഥാന ഖജാന്‍ജി തുറവൂര്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് മുഖ്യപ്രഭാഷണം നടത്തും. കെപിഎംഎസ് പ്രസിഡണ്ട് എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.
സര്‍ക്കാരിന്റെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും ചെലവഴിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു. രംഗനാഥമിശ്ര കമ്മീഷന് നടപ്പിലാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്ന സംഘടിത മതവിഭാഗങ്ങള്‍ അവരുടെ സ്ഥാപനങ്ങളില്‍ ദലിത് ക്രൈസ്തവരുടെ ശത്രു കെപിഎംഎസ് ആണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന എട്ടുശതമാനം സംവരണത്തില്‍ പന്ത്രണ്ട് ശതമാനം വരുന്ന ദലിത് ക്രൈസ്തവരെ ഉള്‍പ്പെടുത്തണം എന്ന രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം. കൊച്ചികായല്‍ സമ്മേളനത്തിന്റെ ചരിത്രപ്രാധാന്യത്തെ വികലമാക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സുരേന്ദ്രന് മുണ്ടുകോട്ടയ്ക്കല്‍, എം.ബിന്ദു, സി.ഒ.രാജന്, വി.സി.ശിവരാജന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: