തിരുവനന്തപുരം: ടി.പി.ചന്ദ്രശേരന്‍ വധക്കേസ് സി.ബി.ഐക്ക് കൈമാറാനുള്ള നടപടികള്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ചു. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ കെ രമയുടെ നിരാഹാരസമരം രണ്ടാം ദിവസത്തേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് ആഭ്യന്തര വകുപ്പന്റെ ഈ തീരുമാനം.
സിബിഐയ്ക്ക് കേസ് വിടുന്നതിന്റെ ഭാഗമായി എടച്ചേരി പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ ആരുടെയും പേര് രമ പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് കോഴിക്കോട് റൂറല്‍ എസ്.പി കേസെടുത്തത്. അതേസമയം കേസിലെ ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുന്നതിനുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും.
ടി.പിയെ വധിക്കാന്‍ നാല് വര്‍ഷം മുമ്പ് കണ്ണൂരിലെ ചോന്പാലയില്‍ വച്ച് നടത്തിയ ഗൂഢാലോചന കൂടി ഉള്‍പ്പെടുത്തിയായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക. അതോടൊപ്പം വധം നടപ്പാക്കിയതിന് തൊട്ടു മുന്‍പ് നടന്ന ഗൂഢാലോചന കൂടി ചേര്‍ക്കും. നേരത്തെ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ച കേസില്‍ ഇനി സിബിഐ അന്വേഷണം സാധ്യമല്ലെന്നാണ് ഡിജിപി നിയമോപദേശം നല്‍കിയത്. എന്നാല്‍ അതിന് മുന്‍പ് 2009ല്‍ നടന്ന ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയുണ്ടെന്നും സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ കെ രമയുടെ സമരം നീണ്ടുപോകുന്നത് സര്‍ക്കാരിന് ഗുണകരമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് പുതിയ സാധ്യത തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: