ഗാന്ധിജിയുടെ നിരാഹാര സമരമുള്‍പ്പെടെയുള്ള സമരങ്ങളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. അദ്ദേഹത്തിന്റെ നിരാഹാര സമരത്തിന് ധാര്‍മികതയുടെ അടിത്തറയും ലക്ഷ്യബോധവും അര്‍പ്പണബോധവും ഉണ്ടായിരുന്നു. പിന്നീട് നിരാഹാര സമരം ഇന്ത്യയില്‍ മുഖ്യസമരമുറയായിത്തീര്ന്നു. അടിസ്ഥാന വര്‍ഗ്ഗവും തൊഴിലാളി സമൂഹവുമെല്ലാം ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള അവസാന അടവായി നിരാഹാര സമരം സ്വീകരിച്ചു തുടങ്ങി. ഇതാ, ഒടുവില്‍ നിരാഹാരം ഒരു ചൂഷണായുധവും ആയിത്തീരുന്നു. എന്തൊരു വിരോധാഭാസം!
കെ.കെ.രമ നിരാഹാര സമരം തുടങ്ങിയത് തീര്‍ത്തും ന്യയീകരിക്കാവുന്നതാണ്. തന്റെ ഭര്‍ത്താവും ആര്‍എംപി നേതാവുമായിരുന്ന ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുകള്‍ വെട്ടി (ഇപ്പോള്‍ ജയരാജന്മാരിലൊരാള് ഇത് 31 ആണെന്ന് സ്ഥിരീകരിക്കുന്നു. അവര്‍ക്കാണല്ലൊ യഥാര്‍ത്ഥ അറിവുള്ളത്) കൊലപ്പെടുത്തിയ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയിട്ടില്ലാത്തതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.കെ.രമ ഉപവാസ സമരം തുടങ്ങിയത്. തന്റെ സമരം സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്ത യുഡിഎഫ് സര്‍ക്കാരിനെതിരാണെന്നും കെ.കെ.രമ വിശദീകരിക്കുന്നു.
പക്ഷേ രമ ഇങ്ങനെ പറയുമ്പോഴും ടി.പി.ചന്ദ്രശേഖരനെ വധിച്ചതിന്റെ പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചന ഉണ്ടായിരുന്നു എന്നും പ്രതികളില്‍ ചിലര്‍ മാര്ക്സിസ്റ്റുമാരായിരുന്നെന്നുമുള്ളത് പൊതുഅറിവാണ്. പാര്‍ട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുമെന്ന് ഒരു സിപിഎം നേതാവ് വ്യക്തമാക്കുകയും ചെയ്തു. ടി.പി.ചന്ദ്രശേഖരന് സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ വന്നവര്‍ ഇടിച്ചുവീഴ്ത്തിയാണ് മുഖത്തുള്‍പ്പെടെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയത്. പാര്‍ട്ടി മെമ്പറല്ലാത്ത അപരിചിതര്‍ക്ക് ടിപിയോട് യാതൊരു വ്യക്തിവൈരാഗ്യവും ഇല്ലെന്നിരിക്കെ കൊലയാളികള്‍ പാര്‍ട്ടി നിയോഗിച്ച കൃത്യം ചെയ്യുക മാത്രമായിരുന്നുവെന്നും രമ ആരോപിക്കുന്നു.
ടിപി വധക്കേസില്‍ കുറച്ചു പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചപ്പോള്‍ കുറ്റാരോപിതനായിരുന്ന മോഹനന് മാസ്റ്ററും മറ്റും കുറ്റവിമുക്തരാകുകയായിരുന്നു. എല്ലാ പ്രതികള്‍ക്കും കൊലശിക്ഷ തന്നെ ലഭിക്കണമായിരുന്നു എന്നാണ് രമയും ചന്ദ്രശേഖരന്റെ അമ്മയും പറയുന്നത്. കേസിലെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയത്. രമയുടെ സമരം യുഡിഎഫ് പ്രേരിതമാണെന്നും ഒരു സമരം കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒലിച്ചുപോകില്ലെന്നുമാണ് പിണറായി വിജയന് പുച്ഛിച്ചത്. കേരള യാത്ര പുറപ്പെടുന്നത് രമയുടെ സമരപ്പന്തലിനടുത്തുനിന്നു തന്നെയാണ്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും പിണറായി വിജയനേയും വെല്ലുവിളിച്ച് തന്റെ ഭര്‍ത്താവിന്റെ വധത്തിനുത്തരവാദികളായവരെ കണ്ടുപിടിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കെ.കെ.രമ അസാമാന്യ ധൈര്യശാലി തന്നെയാണ്. ലാവ്ലിന് കേസില്‍ പിണറായി കുറ്റവിമുക്തനാണെന്ന വിധിയെ ചോദ്യം ചെയ്ത് നന്ദകുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കാന്‍ പോലും ധൈര്യപ്പെടാതെ ജീവനില്‍ കൊതിയുള്ള നാല് ജഡ്ജിമാരാണ് പിന്‍വാങ്ങിയത്. പിന്‍വാങ്ങിയ ജഡ്ജിമാര്‍ രാജിവെക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്ന വി.ആര്.കൃഷ്ണയ്യര്‍ പറയുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയവും രക്തദാഹവും അറിയാവുന്നവര്‍ ഭീതിദരായാല് എങ്ങനെ അവരെ കുറ്റപ്പെടുത്താനാകും? എന്തുകൊണ്ട് സര്‍ക്കാരിനെ പ്രതിയാക്കില്ലെന്ന് സിബിഐ ചോദിക്കുമ്പോള്‍ സര്‍ക്കാരും ഭയചകിതമല്ലേ എന്ന സംശയം ഉയരുന്നു.
രമയുടെ സിബിഐ അന്വേഷണാവശ്യത്തെ പുച്ഛിച്ചുതള്ളുന്ന പിണറായി വിജയന് ഉദ്ഘോഷിക്കുന്നത് സിബിഐയ്ക്കും ടിപി വധക്കേസില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല എന്നാണ്. ലാവ്ലിന് കേസില്‍ നിന്നും ജഡ്ജിമാര്‍ പിന്മാറിയത് കേസ് വിചാരണയ്ക്കുപോലും യോഗ്യമല്ലാത്തതിനാലാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ടി.പി.ചന്ദ്രശേഖരന്റെ ബീഭത്സ കൊലപാതകത്തിന് പിന്നില്‍ പിണറായി വിജയന് നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെയാണെന്ന വിശ്വാസം സമൂഹത്തില്‍ പ്രബലമാണ്. സിപിഎം കൊലപാതക രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നുള്ളത് പൊതുവിശ്വാസം തന്നെയാണ്. ഇതായിരിക്കില്ലേ ലാവ്ലിന് കേസ് പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജിമാര്‍ പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം?
ഗൂഢാലോചനയിലൂടെയാണ് ടിപി വധക്കേസില്‍ സിപിഎം സാക്ഷികളെ കൂറുമാറ്റിയത്. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ അഞ്ചുതവണ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും കുഞ്ഞനന്തന് ഉള്‍പ്പെടെയുള്ളവരെ വീഡിയോ ക്യാമറ ഉപയോഗിച്ച് ചോദ്യം ചെയ്ത ദൃശ്യം പോലും കോടതിയിലെത്തിയില്ല. കൊടി സുനിമാരും ട്രൗസര്‍ മനോജുമാരും മറ്റും വെറും കൊടുവാളുകളാണെന്ന് സാറാ ജോസഫ് പറയുന്നത് എത്ര ശരിയാണ്. സിപിഎമ്മിന്റെ ദുര്‍ഗങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച ടിപിയെ കൊല്ലിച്ചതാരാണെന്ന് സിബിഐ അന്വേഷിക്കേണ്ടത് തന്നെയല്ലേ?
പിണറായിയെപ്പേടിച്ച് ജഡ്ജിമാര്‍ പോലും പിന്മാറിയപ്പോള് രമ എത്ര ധൈര്യത്തോടെയാണ് തന്റെ സമരപ്പന്തലില്‍ ആത്മവിശ്വാസത്തോടെ നിരാഹാരമിരിക്കുന്നത്. ടിപി വധക്കേസിന്റെ ഗൂഢാലോചനയില്‍ സിപിഎം ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് രമ പ്രഖ്യാപിക്കുമ്പോള്‍ മരണം മറഞ്ഞുനിന്ന് ചിരിക്കുകയാണോ? ടിപി വധക്കേസില്‍ വിയ്യൂര്‍ ജയിലില്‍ പ്രവേശിച്ച പ്രതികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കൊടി സുനിമാരുടെ ബന്ധുക്കളും നിരാഹാര സമരത്തിലാണ്!
നിരാഹാര സമരങ്ങളുടെ ധാര്‍മികത ചോരുമ്പോള്‍ പാവം ഗാന്ധി തന്റെ ശവകുടീരത്തില്‍ തിരിഞ്ഞുമറിയുന്നുണ്ടാകും! രമയുടെ നിരാഹാര സമരം നീതിപൂര്ണമാണെങ്കിലും അരങ്ങേറുന്ന മറ്റു നിരാഹാര സമരങ്ങള്‍ക്ക് ഈ അഭിമാനക്കൊടി പാറിക്കാനാകുമോ?
ജസീറയുടെ നിരാഹാര സമരം അധാര്‍മിക നിരാഹാര സമരത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തലസ്ഥാനത്ത് മണല്‍ മാഫിയക്കെതിരെ നിരാഹാര സമരത്തിലിരുന്ന ജസീറയ്ക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതിന് മുന്‍പ് തന്റെ വീട്ടിലേയ്ക്ക് പ്രവേശനം തടഞ്ഞ സിപിഎമ്മിന്റെ സമരമുറക്കെതിരെ ധൈര്യസമേതം പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയിരുന്നു. തന്റെ വൃക്ക ഒരാള്‍ക്ക് ദാനമായി കൊടുത്ത ആള്‍ക്കും അഞ്ചുലക്ഷം രൂപ നല്കി അഭിനന്ദിച്ച ചിറ്റിലപ്പിള്ളിയെ ലോകം അഭിനന്ദിച്ചു.
പിന്നീട് അദ്ദേഹം സന്ധ്യയുടെ ധൈര്യത്തിനും ജസീറയുടെ മണല്മാഫിയക്കെതിരെയുള്ള സമരത്തില്‍ കാണിച്ച അര്‍പ്പണബോധത്തിനും അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അന്ന് അത് നിരസിച്ച ജസീറ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി സമരമുഖത്തുനിന്ന് പിന്മാറി നാട്ടിലേയ്ക്ക് ട്രെയിന്‍ കയറുകയും എറണാകുളത്ത് ട്രെയിനില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കുട്ടികളുമൊത്ത് ചിറ്റിലപ്പിള്ളിയുടെ വീട്ടുപടിക്കല്‍ ചെന്ന് ഉപവാസ സമരം ഇരിക്കുകയുമായിരുന്നു. തന്റെ വാഗ്ദാനങ്ങളില്‍ ഉറച്ചുനിന്ന ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ ജസീറയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാം എന്നുപറഞ്ഞതാണ് ജസീറയെ പ്രകോപിപ്പിച്ചത്. ആദ്യം ആ തുക നിരസിച്ച ജസീറ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം വാഗ്ദാനം ചെയ്തത് തന്റെ ധൈര്യം കണ്ടാണെന്നും അതിനാല്‍ തുക തനിയ്ക്ക് തന്നെ തരണം എന്നുമാണ്.
സ്ത്രീകളുടെ ധൈര്യത്തിന്റെ പ്രതീകങ്ങളായി രമയോടൊപ്പം ജസീറയെയും കണ്ടുതുടങ്ങിയ ജനങ്ങള്‍ ഇപ്പോള്‍ ജസീറയുടെ പണക്കൊതി കണ്ട് ഞെട്ടിയിരിക്കുകയാണ്. തന്റെ ലക്ഷ്യം നേടാന്‍ അധാര്‍മിക നിരാഹാരം നടത്തി നിരാഹാരസമരത്തിന്റെ മൂല്യംപോലും ജസീറ ഇടിച്ചുതാഴ്ത്തുകയാണ്. ഇപ്പോള്‍ ജസീറ സ്ത്രീകള്ക്കപമാനമാണ്. ചപലയും ദുരാഗ്രഹിയുമാണ് ജസീറയെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഇടതുസമരത്തിനെതിരെ പ്രതികരിച്ച വീട്ടമ്മ സന്ധ്യയ്ക്കൊപ്പം വേദി പങ്കിട്ടാണ് ചിറ്റിലപ്പിള്ളിയുടെ സമ്മാനം സ്വീകരിക്കില്ലെന്ന് ജസീറ തുറന്നടിച്ചത്. എന്നിട്ടും ചിറ്റിലപ്പിള്ളി താന്‍ പ്രഖ്യാപിച്ച പണം മക്കളുടെ പേരില്‍ ഇടാം എന്ന് പറഞ്ഞു. ഇന്നും അദ്ദേഹം അതാവര്‍ത്തിക്കുന്നു.
തന്നെ ഉപയോഗിച്ച് കൈയടി നേടാന്‍ ചിറ്റിലപ്പിള്ളി ശ്രമിക്കുന്നു എന്നും തന്റെ കൈയില്‍ തുക തരണമെന്നുമാണ് ജസീറയുടെ ആവശ്യം. സമരമാണ് വലുതെന്ന നിലപാട് പിന്തുടരുന്ന തന്നെ ഉപയോഗിച്ച് പബ്ലിസിറ്റിയാണ് അദ്ദേഹം ലക്ഷ്യമിട്ടത് എന്നുപറയുന്ന ജസീറ തിരിച്ചറിയാത്തത് വൃക്കദാനം മഹാദാനം എന്നത് യാഥാര്‍ത്ഥ്യമാക്കിയ, അവയവദാനത്തിന് പാരിതോഷികം നല്കുന്ന ചിറ്റിലപ്പിള്ളിയ്ക്ക് ജസീറ നല്കുന്ന പബ്ലിസിറ്റിയുടെ ആവശ്യമില്ല എന്നതാണ്.
തന്റെ ഭര്‍ത്താവിന്റെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടുപിടിക്കാന്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കൊലപാതക രാഷ്ട്രീയം പരിശീലിക്കുന്ന ഒരു പ്രസ്ഥാനത്തെ വെല്ലുവിളിച്ച് നിരാഹാരമിരിക്കുന്ന കെ.കെ.രമ എവിടെ, താന്‍ നിരസിച്ച അഞ്ചുലക്ഷം വീണ്ടുവിചാരത്തില്‍ തിരികെവേണമെന്ന ദുരാഗ്രഹത്തിന്റെ പ്രതീകമായ ജസീറ എവിടെ? ജസീറയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വ്യക്തികളും സംഘടനകളും ഇവിടെയുണ്ട്!!
ലീലാമേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: