വൈക്കം: സ്വാതന്ത്ര്യദിനത്തില്‍ നഗരത്തില്‍ പോലീസിന് സഹായവുമായി വൈക്കത്ത് സ്ഥാപിക്കുമെന്നറിയിച്ച നിരീക്ഷണ കാമറകള്‍ എവിടെയന്ന് ജനങ്ങള്‍ ചോദിക്കുന്നു. എംഎല്‍എയാണ് കാമറ സ്ഥാപിച്ച വിവരം ആദ്യം പുറത്തുവിടുന്നത്. ഇതിനെക്കുറിച്ച് കാര്യമായി ഒന്നുമറിയില്ലെന്ന നിലപാടാണ് സി.ഐയ്ക്കും, എസ്ഐയ്ക്കുമുള്ളത്. ടൗണിന്റെ നാല് പ്രധാനപ്പെട്ട ഭാഗങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കാന്‍ പോസ്റ്റ് സ്ഥാപിച്ചത്. വടക്കേനട, കച്ചേരിക്കവല, ബോട്ടുജെട്ടി, എറണാകുളം കവല എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കാന്‍ പോസ്റ്റിട്ടത്. എന്നാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടാകാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാമറകള്‍ സ്ഥാപിച്ചാല്‍ ടൗണിലെ കഞ്ചാവ്, മയക്കുമരുന്ന്, മദ്യ, ഗുണ്ടാ മാഫിയകള്‍ക്ക് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. നഗരത്തിലെ സ്കൂള്‍ കുട്ടികളെ വലയിലാക്കി കഞ്ചാവ്, പുകയില വില്‍പ്പനക്കാര്‍ സജീവമാകുകയാണ്. കുട്ടികള്‍ക്ക് കൃത്യമായി നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന പെട്ടിക്കടകളുണ്ട്. ഇതുസംബന്ധിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചെങ്കിലും കാര്യമായ രീതിയില്‍ അന്വേഷണമുണ്ടായില്ല. നഗരത്തിലെ മൂന്ന് പ്രമുഖ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ചിലരെ മാഫിയ വലയിലാക്കിയിരിക്കുകയാണ്.
വിദ്യാലയങ്ങളുടെ പരിസരത്തുവച്ചാണ് ലഹരിപദാര്‍ത്ഥങ്ങള്‍ കൈമാറുന്നത്. പിറ്റേദിവസം രാവിലെ വില്‍പ്പന നടത്തിയ പണം തിരികെയേല്‍പ്പിച്ച് പിന്നീടും സാധനങ്ങള്‍ നല്കി സംഘം പോകുന്നു. ആഴ്ച്ചകള്‍ മുന്‍പ് നഗരത്തിലെ ഒരു സ്കൂളില്‍ കുട്ടികളെ ഇതിനെക്കുറിച്ച് അധ്യാപകര്‍ ബോധവത്ക്കരിച്ചിരുന്നു. ചില കുട്ടികളെ ഇങ്ങനെ പിന്തിരിപ്പിക്കാന് കഴിഞ്ഞിരുന്നെങ്കിലും ചിലര്‍ മാഫിയകളുടെ ബലിയാടുകളായിക്കഴിഞ്ഞു. സ്കൂള്‍ പരിസരത്തു സഹപാഠികള്‍ ഒരു വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച് ലഹരിവസ്തു നല്‍കുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഗുരുതരമായ രീതിയില്‍ വര്‍ദ്ധിച്ചിട്ടും ഇതിനെതിരേ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ പോലീസിനും, എക്സൈസ് വകുപ്പിനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന ദമ്പതികളെ എക്സൈസ് പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥികളെ രഹസ്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ കുടുങ്ങിയത്. ഉദയനാപുരം, കൂട്ടുമ്മേല്‍, വൈക്കം ടൗണ്‍, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ ചില പെട്ടിക്കടകളിലാണ് നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുന്നത്.
വൈക്കം, തലയോലപ്പറമ്പ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ ചില കുട്ടികളെ രഹസ്യമായി എക്സൈസും, പോലീസും നിരീക്ഷിച്ചാല്‍ ഈ കടക്കാരെ വലയിലാക്കാന്‍ സാധിക്കും. സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. നിരീക്ഷണ കാമറകള്‍ നഗരത്തില്‍ സ്ഥാപിച്ചാല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിനു കഴിയും. അഷ്ടമിയുത്സവങ്ങളില് നഗരത്തില്‍ താല്‍ക്കാലികമായി കാമറ സ്ഥാപിച്ചതുമൂലം ഉത്സവദിനങ്ങളില്‍ അക്രമങ്ങള്‍ പൂര്‍ണമായും തടയാന്‍ പോലീസിനായതും ഇതിനുദാഹരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: