തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ സിബിഐ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സിബിഐ എന്നല്ല ഏത് ഏജന്‍സി അന്വേഷിച്ചാലും തങ്ങളെ കുറിച്ച് മറ്റൊന്നും കണ്ടെത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.
കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി കേസില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. പാര്‍ട്ടിക്കെതിരായ പുതിയ നീക്കത്തെ രാഷ്ട്രീയമായി തന്നെ തങ്ങള്‍ നേരിടുമെന്നും പിണറായി പറഞ്ഞു. കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ സാധാരണ പ്രോസിക്യൂഷന് അപ്പീലിന് പോകാറാണ് പതിവ്. എന്നാല്‍ ഇവിടെ പാര്‍ട്ടിയെ കോടതി കുറ്റവിമുക്തമാക്കിയപ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ചിലര്‍ക്കാവുന്നില്ല.
സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ല. ഒരു ഏജന്‍സിക്കും തങ്ങള്‍ക്കെതിരായി ഒന്നും കണ്ടെത്താനാവില്ല. പക്ഷേ ഒരു നിയമ വ്യവസ്ഥിതിയെ ഇങ്ങനെ ദുരുപയോഗിക്കുകയാണ്. ഇതിനെ പാര്‍ട്ടി രാഷ്ട്രീയമായി തന്നെ നേരിടും. ടിപി വധക്കേസില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് വിഎസിനുമുള്ളത്. ടിപി ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും അന്നത്തെ ഡിജിപി തന്നെയാണ് പറഞ്ഞത്. പിന്നീട് കേസില്‍ പാര്‍ട്ടിയെ കുടുക്കാനായി തിരുവഞ്ചൂരടക്കമുള്ളവര് ശ്രമിച്ചു. അങ്ങനെയാണ് പൂക്കടയില്‍ ഗൂഢാലോചന നടന്നെന്ന കഥ കെട്ടിച്ചമച്ച് പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നെന്നും പിണറായി അവകാശപ്പെട്ടു.
കേസില്‍ കോടതി വിധി വന്നതോടെ സി.പി.എമ്മിനെ തകര്‍ക്കാമെന്ന ഗൂഢനീക്കം പൊളിഞ്ഞു. അതോടെയാണ് നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ നടത്തുന്ന നിരാഹാരസമരത്തെയും ഇതുമായി ബന്ധപ്പെടുത്തി കാണണം. കോണ്‍ഗ്രസും യു.ഡി.എഫും മാത്രമല്ല വലതുപക്ഷ, വര്‍ഗീയ, തീവ്രവാദ സംഘനടകളും കപട ഇടതുപക്ഷവാദികളും ചേര്‍ന്ന് വിപുലമായ മാര്‍ക്സിസ്റ്റ് വിരുദ്ധസഖ്യമാണ് സമരത്തിന്റെ പേരില്‍ രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ രാഷ്ട്രീയമായി തന്നെ സി.പി.എം നേരിടും.
വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളെയും പിണറായി വിമര്‍ശിച്ചു. നിയമ വിരുദ്ധ നീക്കങ്ങള്‍ തുറന്നു കാട്ടാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. സിപിഐഎമ്മിനെതിരായ നീക്കത്തിന് ഹലേലുയ്യ പാടലാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കുഞ്ഞനന്തനെ ന്യായീകരിച്ചും പിണറായി രംഗത്തെത്തി. പി.കെ കുഞ്ഞനന്തന്റെ വീട്ടില്‍ ഗൂഢാലോചന നടന്നു എന്ന കോടതി നിലപാടില്‍ പാര്‍ട്ടിക്ക് യോജിപ്പില്ല. അദ്ദേഹത്തിനെതിരായ മൊഴി ദുര്‍ബലമാണ്. കെ.സി രാമചന്ദ്രനും മനോജും കുഞ്ഞനന്തന്റെ വീട്ടില്‍ പോകുന്നത് കണ്ടു എന്ന് കുഞ്ഞനന്തനോട് കടുത്ത പകയുള്ള ആര്‍എസ്എസുകാര്‍ നല്കിയ മൊഴി കോടതിക്ക് വിശ്വസനീയമായി തോന്നുകയായിരുന്നെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: