ന്യൂദല്‍ഹി: പതിനഞ്ചാം ലോക്സഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ പതിനൊന്ന് മണിക്ക് സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ തെലങ്കാന പ്രശ്നത്തിന്റെ പേരില്‍ ബഹളമുണ്ടായി. സഭയുടെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശം അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. ബഹളത്തെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭ രണ്ട് മണിവരെയും നിര്‍ത്തിവച്ചു.
പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാവിലെ സമ്മേളനം തുടങ്ങുംമുമ്പ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമ്മേളനത്തില്‍ സുപ്രധാനമായ ബില്ലുകള്‍ പാസാക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാന ബില്ലിന്റെ പേരില്‍ സഭാ നടപടികള്‍ അനിശ്ചിതമായി നീണ്ടാല്‍ വോട്ട് ഓണ്‍ അക്കൗണ്ടും ആറ് അഴിമതി വിരുദ്ധ ബില്ലുകളും പ്രതിസന്ധിയിലാകും. ഇതിനുപുറമെ വനിതാ സംവരണ ബില്‍ അടക്കം 32 ഈ മാസം 21 വരെ നീളുന്ന സമ്മേളനത്തിന്റെ പരിഗണനയ്ക്കു കാത്തിരിക്കുകയാണ്.
പക്ഷേ ഇത്രയും ബില്ലുകള്‍ ധൃതി പിടിച്ച് പാസാക്കുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുന്നു. ഇപ്പോള്‍ സമയമില്ലെങ്കില്‍ അടുത്ത ലോക്സഭ ബില്ലുകള്‍ പാസാക്കട്ടെ എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പക്ഷേ വോട്ട് ഓണ്‍ അക്കൗണ്ടിനൊപ്പം തെലുങ്കാന രൂപീകരണ ബില്ലും പാസാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.
ഈ സ്ഥിതി തുടരുകയാണെങ്കില്‍ നടപ്പു സമ്മേളനത്തില്‍ ഏതെങ്കിലും ബില്‍ പാസാക്കാന്‍ കഴിയുമോ എന്നുള്ളത് സംശയമാണെന്ന് കേന്ദ്ര മന്ത്രി പി.ചിദംബരം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: