തിരുവനന്തപുരം: തീരദേശ പരിപാലനനിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്നുള്ള എസ്.ശര്‍മ്മ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് അപേക്ഷ നല്‍കിയത്.
മത്സ്യ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് തീരദേശ പരിപാലന നിയമമെന്നും മത്സ്യതൊഴിലാളികളുടെ പ്രാഥമിക അവകാശങ്ങളുടെ ലംഘനമാണ് നിയമത്തിലെ പല വ്യവസ്ഥകളെന്നും എസ് ശര്‍മ്മ സഭയില്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കേന്ദ്രത്തിന്റെ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ മുന്നിലെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മുട്ടിടിക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
എല്ലാവിഭാഗക്കാരുടേയും പ്രശ്നങ്ങള്‍ പരിഹരിച്ചശേഷമേ നിയമം നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരണം നല്കി. അപാകതകള്‍ ശര്‍മ എന്തുകൊണ്ട് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: