പാലക്കാട്: കിണാശ്ശേരിയിലെ ധര്മസൂയമഹായാഗത്തിന്റെ യജ്ഞവേദിയില്‍ ഇന്ന് യാഗാഗ്നി തെളിയും. ധര്‍മ്മ നവോത്ഥാനത്തിലൂടെ നവയുഗസൃഷ്ടി എന്ന സന്ദേശവുമായി വണ്ടിത്താവളം തപോവരിഷ്ഠാ ശ്രമസ്ഥാപകന് തഥാതന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ആറുമുതല്‍ 12 വരെ നടക്കുന്ന യാഗചടങ്ങുകളുടെ ദീപപ്രോജ്വലനം ഇന്ന് രാവിലെ 11.30ന് സാംസ്ക്കാരിക വേദിയില്‍ വച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭഗവത് നിര്‍വ്വഹിക്കും. പിന്നണി ഗായകന് പി.ജയചന്ദ്രന്റെ പ്രാര്‍ത്ഥനയോടെയാണ് മഹായാഗസങ്കല്പ്പസഭ ആരംഭിക്കുക. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ മൈത്രി സത്യവ്രത ആമുഖപ്രഭാഷണം നടത്തും. ഡോ.ജി.മാധവന് നായര്‍ അധ്യക്ഷതവഹിക്കും. ധര്‍മ്മസൂയ സംഘാടകസമിതി എക്സിക്യൂട്ടീവ് ചെയര്മാന് ഡോ.പി.ആര്.കൃഷ്ണകുമാര്‍, കെ.അച്യുതന് എംഎല്‍എ, സിസ്റ്റര്‍ മീന, കെ.വി.സദാനന്ദന് എന്നിവര്‍ സംബന്ധിക്കും.
പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 9.30 വരെയാണ് യാഗം. ഉച്ചയ്ക്ക് 12ന് യജ്ഞ വിഷയത്തെക്കുറിച്ചുള്ള സംവാദം നടക്കും. ധര്‍മ്മസൂയ മഹായാഗത്തില്‍ 15 ലക്ഷത്തോളം പേര് പങ്കെടുക്കും. 2,40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പന്തലൊരുക്കിയിരിക്കുന്നത്. സര്‍വ്വദോഷപരിഹാരത്തിനായി നടത്തുന്ന മഹായാഗത്തില്‍ 38 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തും. ഇതിനൊടകം ബംഗ്ലാദേശില്‍ നിന്നുള്ള 40 ഓളം പേര് എത്തി. 1500 ലെറെ വിദേശ പ്രതിനിധികളാണ് എത്തുന്നത്. ഹിമാലയന്‍ സാനുക്കളില്‍ നിന്ന് കഴിഞ്ഞദിവസം 52 നാഗസന്യാസികള്‍ യാഗഭൂമിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 2.30ന് സാംസ്ക്കാരിക സമ്മേളനം മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് കമ്മറ്റി ചെയര്മാന് ഡോ.പി.ആര്.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിക്കും. ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ.ചന്ദ്രന് സ്വാഗതം പറയും. ഷാഫി പറമ്പില്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് അബ്ദുള്‍ ഖുദ്ദൂസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന്, ജില്ലാ കളക്ടര്‍ കെ.രാമചന്ദ്രന്, ദൂരദര്ശന് ഡയറക്ടര്‍ ടി.ചാമിയാര്, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മുരളീധരന്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.തങ്കവേലു എന്നിവര്‍ പങ്കെടുക്കും. യജ്ഞശാലയില്‍ ഇന്ന് പുലര്‍ച്ചെ 3.30 മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: