കൊല്‍ക്കത്ത: തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം തട്ടിക്കൂട്ടുന്ന മൂന്നാംമുന്നണി ഭരണത്തില്‍ വന്നാല്‍ രാജ്യത്തെ മൂന്നാംകിടയാക്കുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച അഞ്ചുലക്ഷത്തോളംപേര്‍ പങ്കെടുത്ത ജനചേതനാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഇടതു ഭരണത്തെ മാറ്റിയ വോട്ടര്‍മാര്‍ കേന്ദ്രത്തിലും മാറ്റത്തിനു വോട്ടുചെയ്യണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവസരം നല്കി ബംഗാളിന്റെ സമഗ്ര വികസനത്തില്‍ പങ്കാളിയാകാന്‍ മോദി വംഗജനതയെ ആഹ്വാനം ചെയ്തു.
മൂന്നാം മുന്നണിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് എന്നെന്നേക്കുമായി യാത്രയയപ്പു നല്കാന് സമയമായിരിക്കുന്നുവെന്ന് പറഞ്ഞ മോദി ഇടതുപക്ഷ നേതാക്കളുടെ തട്ടിക്കൂട്ടു രാഷ്ട്രീയ നീക്കത്തെ കണക്കിനു പ്രഹരിച്ചു. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇവര്‍ പാവങ്ങളെക്കുറിച്ചു പറയുകയും മതേതരത്വത്തിന്റെ വീണ വായിക്കുകയും ചെയ്യുക പതിവാണ്. ഇടതുകക്ഷികള്‍ ഒരിക്കലും ഭരണ നേട്ടങ്ങള്‍ മുസ്ലിങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ മുസ്ലിങ്ങളെ വെറും വോട്ടുബാങ്കായിട്ടേ കണ്ടിട്ടുള്ളൂ. അതേസമയം ഗുജറാത്തിലെ മുസ്ലിങ്ങളുടെ പ്രതിശീര്‍ഷ വരുമാനം മറ്റ് ഏതു സംസ്ഥാനത്തേക്കാളും കൂടുതലാണെന്നും മോദി വിശദീകരിച്ചു.
സര്‍ക്കാരുകള്‍ക്ക് ഒരു പുണ്യഗ്രന്ഥമേ ഉണ്ടാകാവൂ, അതു ഭരണഘടനയാകണം, ഒരേയൊരു വിശ്വാസമേ ഉണ്ടാകാവൂ, അത് ദേശീയതയാകണം, മോദി പറഞ്ഞു.
മൂന്നാം മുന്നണികള്‍ക്ക് അധികാരത്തില്‍ വരാന്‍ അവസരം കൊടുക്കാത്തതാണ് വികസ്വരരാജ്യങ്ങളുടെ വികസനത്തിനു കാരണമെന്ന് മോദി പറഞ്ഞു. മൂന്നാം മുന്നണികള്‍ രാജ്യത്തെ വികസന മേഖലയില്‍ പിന്നാക്കം പായിക്കുകയേ ഉള്ളൂ. അത് സംസ്ഥാനങ്ങളെയും രാജ്യത്തെയാകെയും വികസനത്തില്‍ മൂന്നാം കിടയാക്കും, മോദി പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞ ഇക്കാലത്ത് വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കില്ല, പകരം പ്രവര്‍ത്തിച്ചു കാണിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് വികസനംവേണം, തൊഴില്‍ വേണം, ആരോഗ്യ സംരക്ഷണം വേണം. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സമൂഹത്തില്‍ സുരക്ഷയും മാന്യതയും വേണം. ഇതാവശ്യപ്പെടാന്‍ നമുക്ക് അവകാശമില്ലേ, മോദി ചോദിച്ചു.
സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച മോദി രാജ്യത്തെ പ്രമുഖ ആത്മീയാചാര്യന്മാര് ഭാരതത്തെ വിശ്വഗുരുവായി ഒരിക്കല്‍ക്കൂടി കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞു. ബംഗാള്‍ രാഷ്ട്രഗുരുവായിരുന്നപ്പോള് ഭാരതം വിശ്വഗുരുവായിരുന്നു. ഇപ്പോള്‍ വീണ്ടും ബംഗാള്‍ രാജ്യത്തിനു വെളിച്ചംപകരാന്‍ സമയമായിരിക്കുകയാണ്, എന്ന മോദിയുടെ വാക്കുകള്‍ കരഘോഷങ്ങളോടെയാണ് ജനാവലി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: