തിരുവനന്തപുരം: മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പോലീസിനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പൂച്ചയുടെ മുമ്പില്‍ പെട്ട എലിയെ പോലെയായി പോലീസിന്റെ അവസ്ഥയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും വി.എസ് നിയമസഭയില്‍ ആവശ്യപ്പെട്ടു.
സ്ത്രീ മുന്നേറ്റയാത്രക്കിടെ മാനന്തവാടി കോടതി പരിസരത്ത് മൈക്ക് ഉപയോഗിക്കുന്നത് തടയാനെത്തിയ പോലീസുകാരനെ ബിന്ദു കൃഷ്ണ തൊപ്പി തെറിപ്പിക്കുമെന്ന് പറഞ്ഞ് ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നു. മാനന്തവാടി എസ്ഐ ഷൈജു ജോസഫിനെയാണ് ബിന്ദു കൃഷ്ണ ശകാരിച്ചത്. പിണറായി വിജയന്റെ കേരളരക്ഷാ യാത്ര വരുമ്പോള്‍ ഇത്തരത്തില്‍ മൈക്ക് ഓഫ് ചെയ്യാന്‍ മുതിരുമോ എന്ന് ബിന്ദു കൃഷ്ണ രോഷത്തോടെ എസ്ഐയോട് ചോദിച്ചു.
പിണറായിയുടെ ജാഥ വരുമ്പോള്‍ ഇതുപോലെ ചെയ്തില്ലെങ്കില്‍ എസ്ഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തി. കേരളത്തിലെ സ്ത്രീകളോട് എന്തുമാകാമെന്ന ധാരണ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. അത് മനസ്സില്‍ വെച്ചാല്‍ മതി. കോടിയേരി ബാലകൃഷ്ണന്റെ പ്രേതം പോലീസുകാരില്‍ നിന്നും വിട്ടുപോയിട്ടില്ല.
സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് മാറിയത് പോലീസിലെ ചിലര്‍ ഇനിയും അറിഞ്ഞിട്ടില്ലെന്നും ബിന്ദുകൃഷ്ണ രോഷാകുലയായി പറയുകയുണ്ടായി. അതേസമയം മ്ലേച്ഛമായ ഭാഷ പോലീസ് ഉപയോഗിച്ചതുകൊണ്ടാണ് എസ്ഐയെ ശകാരിച്ചതെന്ന് ബിന്ദു കൃഷ്ണ സ്വയം ന്യായീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: