ചിറ്റഗോംഗ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക പിടിമുറുക്കി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587 റണ്‍സിനെതിരെ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഒന്നാം ഇന്നിംഗ്സില്‍ 178 റണ്‍സ് പിറകിലാണ് ബംഗ്ലാദേശ്. 30 റണ്‍സോടെ മഹമ്മദുള്ളയും മൂന്ന് റണ്‍സുമായി അല്‍ അമിന്‍ ഹൊസൈനുമാണ് ക്രീസില്‍.
ഒന്നിന് 86 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിനുവേണ്ടി ഷംസുര്‍ റഹ്മാനും ഇമറുള്‍ കീസും ചേര്‍ന്ന് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 232 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഇരുവരും സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 106 റണ്‍സെടുത്ത ഷംസുര്‍ റഹ്മാനെ ബൗള്‍ഡാക്കി അജാന്ത മെന്‍ഡിസാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. സ്കോര്‍ 252-ല്‍ എത്തയിപ്പോള് 13 റണ്‍സെടുത്ത മൊനിമുള്‍ ഹഖും 259-ല്‍ എത്തിയപ്പോള്‍ ഇമറുള്‍ കീസും (115) മടങ്ങി. പിന്നീടെത്തിയവരില്‍ ഷക്കിബ് അല്‍ ഹസന് (50), നാസിര്‍ ഹൊസൈന്‍ (40) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കക്ക് വേണ്ടി അജാന്ത മെന്‍ഡിസ് നാലും ദില്‍രുവാന്‍ പെരേര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: