വാഷിംഗ്ടണ്‍: അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലന്ന പഴമൊഴി ഇനി തിരുത്തേണ്ടിവരും. കാരണം കഷണ്ടിക്ക് മരുന്നായി. അമേരിക്കയിലെ ചെല്സില്വാലിയ സര്‍വകലാശാലയിലെ ഗവേഷകരായ ഡോ.ജോര്‍ജ് ഷൂയും മലയാളികൂടിയായ ഡോ.സുരേഷ്കുമാറും നയിക്കുന്ന ഗവേഷണമാണ് ചരിത്രവിജയം കൈവരിച്ചിരിക്കുന്നത്.
മനുഷ്യചര്‍മ്മത്തിലെ കേശകോശങ്ങളെ വളര്‍ത്തുന്ന രോമകൂപകോശങ്ങളെ മൂലകോശങ്ങളായി വളര്‍ത്തുന്ന സുപ്രധാന പരീക്ഷണമാണ് വിജയം കൈവരിച്ചിരിക്കുന്നത്.
ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക മാസികയായ നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ കണ്ടുപിടുത്തത്തിന്റെ വിശദവിവരം പ്രസിദ്ധീകരിച്ചു. എലികളില്‍ വിജയകരമായി പരീക്ഷിച്ചതിനെ തുടര്‍ന്നാണിത്. പരീക്ഷണശാലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേശമൂലകോശങ്ങളെ എലികളില്‍ പരീക്ഷണം നടത്തുകയും എലിയില്‍ മനുഷ്യരോമങ്ങള് വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയും ചെയ്തു.
മനുഷ്യനില്‍ പരീക്ഷിക്കാനുള്ള ഔദ്യോഗിക അനുമതിയും ഗവേഷകര്‍ക്ക് ലഭിച്ചു. കഷണ്ടിക്കുമാത്രമല്ല പല ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിയാകും ഈ കണ്ടുപിടുത്തമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഏറ്റവും അടിഭാഗത്തുള്ള വെളുത്തനിറമുള്ള കൂപമാണ് രോമങ്ങളുടെ ജീവന് നിലനിര്‍ത്തുന്നത്. ഇതിന് നാശം വന്നാല്‍ രോമം കൊഴിയും. ഈ വെളുത്ത ഭാഗം (അഡല്‍റ്റ് സ്റ്റം സെല്‍) ശേഖരിച്ച് പരീക്ഷണ ശാലയില്‍ മറ്റുചില വൈറസുകളുമായി ചേര്‍ത്തശേഷം ശരീരത്തില്‍ ഗ്രാഫ്റ്റ് ചെയ്യും. പുതിയ രോമകൂപം രോഗമുക്തവും ആരോഗ്യമുള്ളതുമാകാനാണ് മറ്റുചില വൈറസുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്.
വെളുത്ത എലികളുടെ രോമങ്ങള്‍ മുഴുവന്‍ വടിച്ചുകളഞ്ഞശേഷമാണ് പരീക്ഷണം നടത്തിയത്. ആരോഗ്യമുള്ള കറുത്ത മനുഷ്യരോമങ്ങള് എലിയില്‍ വളര്‍ന്നുവന്നു. എലിയില്‍ വിജയകരമായി പരീക്ഷിച്ചത് മനുഷ്യരിലും വിജയം തന്നെയാകും എന്നതാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
ഗവേഷക സംഘത്തില്‍പ്പെട്ട ഡോ.സുരേഷ്കുമാര്‍ മലയാളിയാണ്. ആലപ്പുഴ ജില്ലയില്‍ കിടങ്ങറ ദേവകീസദനത്തില് എം.കെ.കുട്ടിയുടെയും ദേവകി അമ്മയുടെയും മകന് കിടങ്ങറ ഗവണ്മെന്തൈസ്കൂളില് നിന്ന് എസ്എസ്എല്‍സിയും (ഈ സ്കൂളില്‍ 10-ാം ക്ലാസ് ജയിക്കുന്ന ആദ്യവ്യക്തി), ചങ്ങനാശ്ശേരി എസ്ബി, തൃശൂര്‍ സെന്ത്തോമസ് എന്നിവിടങ്ങളില്‍ കോളേജ് പഠനവും പൂര്‍ത്തിയാക്കി. കൊച്ചിസര്വകലാശാലയില് നിന്ന് ബോട്ടണിയില്‍ ഡോക്ടറേറ്റ് എടുത്ത സുരേഷ്കുമാര്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ദേശീയ ഫെലോഷിപ്പോടെ അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തുകയായിരുന്നു. വിവിധ സര്‍വകലാശാലയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനാണ്. ഭാര്യ: അനിത. മക്കള്‍: ദേവിക, ദേവിനന്ദ്.
രതീഷ് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: