തൃശൂര്‍: വിയ്യൂര്‍ ജയില്‍ സമരത്തില്‍ നിന്നും സിപിഎം തലയൂരി. ജയിലിനുള്ളില്‍ ടിപി ചന്ദ്രശേഖരന് വധകേസ് പ്രതികള്‍ക്ക് മര്‍ദനമേറ്റുവെന്ന് ആരോപിച്ചാണ് ജയിലിനു മുന്നില്‍ പ്രതികളുടെ ബന്ധുക്കള്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിവന്നിരുന്നത്. ഇന്നലെ ഉച്ചക്ക് 1.15ഓടെയാണ് ശിക്ഷിക്കപ്പെട്ട ഒമ്പത് പേരുടെ ബന്ധുക്കള്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്. മനുഷ്യാവകാശ കമീഷനംഗം ആര്. നടരാജന് ജയില്‍ സന്ദര്‍ശിച്ച് തടവുകാരില്‍നിന്ന് മൊഴിയെടുത്ത് പുറത്തു വന്ന ശേഷം സമരപ്പന്തലിനു സമീപം കാര്‍ നിര്‍ത്തി തടവുകാരുടെ ബന്ധുക്കളോട് സംസാരിച്ചു.
എല്ലാവരേയും താന്‍ കണ്ടുവെന്നും കാര്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതിനാലാണ് സമരം അവസാനിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
മറ്റൊരു കേസില്‍ തലശ്ശേരി ജയിലിലേക്ക് കൊണ്ടുപോയ കെ.സി. അനൂപ് ഒഴികെയുള്ള എട്ടു പേരില്‍നിന്നും മനുഷ്യാവകാശ കമീഷനംഗം മൊഴിയെടുത്തിട്ടുണ്ട്. വിവാദമായ പരാതിയായതിനാല് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നാണ് കമീഷനംഗം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിച്ചത്.
ഇന്നലെ രാവിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ.പി. ജ്യോതീന്ദ്രനാഥും വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ച് കൊടി സുനി, സിജിത്ത് എന്നിവരെ കണ്ട് സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: