തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നത് സിപിഎമ്മുമായുള്ള ധാരണ തെറ്റാതിരിക്കാന്‍. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുന്ന ചില കേസുകളില്‍ ഇരുവരും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. സര്‍ക്കാരിനെതിരായ സോളാര്‍ കേസ് സമരസമയത്തുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുടുങ്ങുകയും സര്‍ക്കാര്‍ രാജിവയ്ക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണുണ്ടായിരുന്നത്. ആ സമയത്താണ് ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ്, ടിപി ചന്ദ്രശേഖരന് വധക്കേസ്, ലാവ്ലിന് കേസ് എന്നിവ മുന്നില്‍ വച്ച് സര്‍ക്കാര്‍ വിലപേശിയത്. ലാവ്ലിന് കേസില്‍ നിന്ന് പിണറായിവിജയനെ രക്ഷിക്കാമെന്നും ടിപി കേസിലും ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലും സിപിഎം ഉന്നത നേതാക്കളുടെ പങ്ക് പുറത്തു വരുന്നതരത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ സിപിഎമ്മിന് ഉറപ്പു കൊടുത്തുകൊണ്ടുള്ള ഒത്തു തീര്‍പ്പാണ് ഉണ്ടായതെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ സമരത്തില്‍ നിന്ന് സിപിഎം പൂര്‍ണ്ണമായി പിന്‍വാങ്ങുകയും ചെയ്തു. സെക്രട്ടറിയേറ്റ് ഉപരോധം ഒറ്റദിവസം കൊണ്ട് അവസാനിപ്പിച്ചതും ക്ലിഫ് ഹൗസ് ഉപരോധമുള്പ്പടെയുള്ളവ ലക്ഷ്യം കാണാതെ പിന്‍വലിച്ചതുമെല്ലാം ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.
ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ഉണ്ടായാല്‍ രമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാകും അന്വേഷണം തുടങ്ങുക. ഗൂഢാലോചനയില്‍ പിണറായി വിജയനും എളമരം കരീമിനും പങ്കുണ്ടെന്നാണ് രമ ആരോപിക്കുന്നത്. സ്വാഭാവികമായി അന്വേഷണം അവരില്‍ കേന്ദ്രീകരിക്കും. ലാവ്ലിന് കേസില്‍ സിബിഐയുടെ കയ്യില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പിണറായിയെ വീണ്ടുമൊരു കേസ് വരുന്നത് വലിയ പ്രതിസന്ധിയിലാക്കും. ടിപി കേസ് പോലീസ് അന്വേഷിച്ചപ്പോള്‍ 72 പേരെ പ്രതികളാക്കി അറസ്റ്റ് ചെയ്തു. എന്നാല്‍ അതിനു മുകളിലേക്ക് അറസ്റ്റുണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ പോലീസിനു നല്‍കിയിരുന്നു. ഗൂഢാലോചനക്കാരുടെ പട്ടിക മോഹനന്മാസ്റ്റര്ക്കു മുകളിലേക്ക് പോകാതിരുന്നത് അതിനാലാണ്. ഗൂഢാലോചനയില്‍ പങ്കെടുത്ത ഉന്നത നേതാക്കളാരാണെന്ന് അന്വേഷണ സംഘത്തിന് അറിയാമായിരുന്നെങ്കിലും സര്‍ക്കാര്‍ അന്വേഷണം മരവിപ്പിച്ചു.
ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ സിപിഎമ്മുമായുണ്ടാക്കിയ ധാരണകള്‍ക്ക് കോട്ടം തട്ടും. അതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ തന്നെ പ്രത്യേക ടീമിനെ പുതിയ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ഉന്നത നേതാക്കളിലേക്കെത്തില്ലെന്ന് ഉറപ്പാക്കിക്കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനത്തിനു പിന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടലും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തിലുണ്ടാകേണ്ട സഹായത്തിന്റെ അടിസ്ഥാനത്തിലാണിത്. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: