പാമ്പാടി: വെള്ളം കിട്ടിയിട്ട് മാസങ്ങളാകുന്നു. ജനങ്ങള്‍ ദുരിതത്തില്‍. പാമ്പാടി, മീനടം പ്രദേശങ്ങളിലെ വേനല്‍ കാലത്തെ ആശ്രയമായിരുന്ന ടാപ്പുഴ പദ്ധതിയിലെ വെള്ളം നിലച്ചിട്ട് മാസങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. റോഡുപണി ചൂണ്ടിക്കാട്ടി ജലസേചന വകുപ്പും പൊതുമരാമാത്തും ആരോപണങ്ങളുമായി പരസ്പരം പോരടിക്കുകയാണ്. ജനങ്ങള്‍ നിരവധി തവണ പരാതിപ്പെട്ടങ്കിലും ആര്‍ക്കും അനക്കമില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. കോടിക്കണക്കിനു രൂപ ഇതിനു വേണ്ടി ചെലവാക്കുന്നു. എന്നാല്‍ വേണ്ടവിധം പ്രയോജനപ്പെടുന്നില്ല. നിരവധി സ്ഥലങ്ങളില്‍ പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നു. വരള്‍ച്ച രൂക്ഷമാകുമ്പോള്‍ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥതല യോഗം നടക്കും. അതോടെ എല്ലാം തീരുന്ന പതിവാണ്. പലപ്പോഴും യോഗങ്ങള്‍ പ്രഹസനമാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനങ്ങള്‍ പോലും നടപ്പിലാക്കിയിട്ടില്ല. വെള്ളം ലഭിക്കാനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം എന്‍.ജെ.പ്രസാദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: