കേരളത്തില്‍ ഇടതു-വലതു മുന്നണി എന്ന വിഭജനം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അധികാരം കയ്യടക്കാനുള്ള ഒരു നിഗൂഢതന്ത്രം മാത്രമാണെന്നും പ്രധാന പ്രശ്നങ്ങള്‍ വരുമ്പോള്‍ രണ്ടു കക്ഷികളും ഒറ്റക്കെട്ടാണെന്നും ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് കെ.കെ.രമയുടെ നിരാഹാര സമരാവശ്യമായ ടിപി വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതും ഇപ്പോള്‍ ഹൈക്കോടതിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്ലിന് കേസില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായിട്ടില്ലെന്ന് പറഞ്ഞ് നല്കിയ സത്യവാങ്മൂലവും തെളിയിക്കുന്നത്. ടിപി വധം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി.ജയരാജനും അറിയാതെ സംഭവിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ഇതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തുടങ്ങിയ രമയുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോഴും സിബിഐ അന്വേഷണ പ്രഖ്യാപനം ചില നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രഖ്യാപിക്കാമെന്ന അഭിപ്രായപ്രകടനം മാത്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയത് സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടു തന്നെയാണ്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വേണ്ടിയാണ് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി 374.5 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടത്. ഇതില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായി എന്നും അഴിമതി നടന്നിട്ടുണ്ടെന്നും കാണിച്ച് കൊടുത്ത കേസില്‍ പിണറായി വിജയന് ഒന്‍പതാം പ്രതിയായിരുന്നു. ഇപ്പോള്‍ ഊര്‍ജ്ജവകുപ്പും സര്‍ക്കാരും കോടതിയില്‍ പറയുന്നത് ലാവ്ലിന് കരാര്‍ നഷ്ടമുണ്ടാക്കിയിട്ടില്ല എന്നാണ്. ഇതോടെ പിണറായി വിജയന് കുറ്റവിമുക്തനാകുകയും ചെയ്തിരിക്കുന്നു. പിണറായിക്ക് അനുകൂലമായ വിധിക്കെതിരെ നല്കിയ ഹര്‍ജി പരിശോധനയില്‍ നിന്നാണ് മൂന്ന് ജഡ്ജിമാര്‍ പിന്മാറിയത്.
ലാവ്ലിനെ കരിമ്പട്ടികയില്പ്പെടുത്തുവാനുള്ള ഹര്‍ജിയിലാണ് ലാവ്ലിന് ഇടപാടില്‍ പറയത്തക്ക നഷ്ടം ഖജനാവിന് സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇപ്പോള്‍ ടിപിവധ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ ഒഴികഴിവുകള്‍ പറഞ്ഞ് അഞ്ചുദിവസം നിരാഹാരം നീട്ടിക്കൊണ്ടുപോയതിന് പിന്നിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രഹസ്യ അജണ്ട തന്നെയാണ്. സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രഖ്യാപിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് ഈ ഗൂഢഅജണ്ട തന്നെയാണ് വെളിപ്പെടുത്തുന്നത്. ഈ ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ച് പോലീസിന് വ്യക്തമായ ധാരണയുണ്ട്. സിബിഐ അന്വേഷണം നടത്താമെന്ന് ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതും സിപിഎമ്മുമായുള്ള അവിശുദ്ധബന്ധത്തിന് തെളിവാണ്. സിപിഎം വാദിക്കുന്നത് ടിപി വധത്തില്‍ സിബിഐ അന്വേഷണം ഭരണഘടനാവിരുദ്ധമാണെന്നും ഒരേ കേസ് രണ്ടുതവണ അന്വേഷിക്കാനാകുകയില്ലെന്നുമാണ്. സര്‍ക്കാര്‍ വാദം ഇത് പുതിയ അന്വേഷണമല്ല മറിച്ച് ടിപി വധത്തിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ചാണെന്നുമാണ്. ടിപി വധത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്ന് തെളിയിക്കുന്നതാണ് പാര്‍ട്ടി മെമ്പര്‍മാരായ മൂന്നുപേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ഇവരെ ജയിലില്‍ പീഡിപ്പിച്ചു എന്ന വാര്‍ത്ത കേട്ട് ഓടി എത്തിയതും സിപിഎം നേതാവ് ജയരാജനായിരുന്നല്ലോ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് സിബിഐ അന്വേഷണം ആകാമെന്ന നിയമോപദേശം നല്‍കിയിട്ടും സര്‍ക്കാരിന്റെ അന്വേഷണ പ്രഖ്യാപനത്തിനുള്ള വൈമുഖ്യം, പ്രത്യേകിച്ച് ഇതേ ആവശ്യം ഉന്നയിച്ച് ടി.പി.ചന്ദ്രശേഖരന്റെ വിധവ നിരാഹാരം നടത്തുന്ന പശ്ചാത്തലത്തില്‍-വിരല്‍ചൂണ്ടുന്നത് സിപിഎം-കോണ്‍ഗ്രസ് രഹസ്യധാരണയിലേക്കാണ്.
സിബിഐ അന്വേഷിച്ചാല്‍ കുടുങ്ങുന്നത് കെ.കെ.രമ ചൂണ്ടിക്കാണിച്ച സിപിഎം ഉന്നതര്‍ തന്നെയായിരിക്കും എന്ന തിരിച്ചറിവാണ് അവരെ രക്ഷിക്കാന്‍ പോലീസ് വെറും കേസ് മാത്രം രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഉണ്ടായിരുന്ന കേസില്‍ സിപിഎം നേതാക്കള്‍ പെടുമെന്ന് വന്നപ്പോഴാണല്ലോ സര്‍ക്കാര്‍ അന്വേഷണം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. സോളാര്‍ കേസ്, ലാവ്ലിന് കേസ്, ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ്, ടിപി വധക്കേസ് മുതലായവയിലെല്ലാം സര്‍ക്കാര്‍-സിപിഎം ധാരണയുണ്ട്. ഈ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് ടിപി വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇപ്പോള്‍ രമയുടെ ആവശ്യത്തിന് വഴങ്ങി എന്ന തോന്നല്‍ ഉളവാക്കി പ്രാഥമിക അന്വേഷണം, പ്രത്യേക സംഘം മുതലായ നൂലാമാലകളൊരുക്കി സിബിഐ അന്വേഷണ പ്രഖ്യാപനം അനിശ്ചിതമായി നീട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍-സിപിഎം ധാരണ. ഇതിനാലാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടില്ലെന്ന് ചെന്നിത്തല പറയുന്നത്. പിണറായി വിജയന് നയിക്കുന്ന കേരള രക്ഷായാത്ര ആരുടെ രക്ഷയ്ക്കുവേണ്ടിയാണ്? ഇടതു-വലതു സര്‍ക്കാരുകളുടെ സംയുക്ത അജണ്ടയുടെ നിലനില്‍പ്പിന് വേണ്ടിയാണോ ജനങ്ങളുടെ മുന്നിലുള്ള ഈ പ്രഹസനം? ഇപ്പോള്‍ വഴി തടഞ്ഞു സമരം നടത്തി എന്ന കുറ്റത്തിന് രമയുടെയും ആര്‍എംപി നേതാക്കള്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നതും സിപിഎം ആഗ്രഹമനുസരിച്ചാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: