കൊച്ചി: നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ ചരിത്രത്തില്‍ പുതുയുഗപ്പിറവിക്ക് കളമൊരുക്കും. കേരള പുലയ മഹാസഭ സംഘടിപ്പിക്കുന്ന കായല്‍ സമ്മേളന ശതാബ്ദി സ്മരണയില്‍ പങ്കെടുക്കാനാണ് നരേന്ദ്രമോദി കൊച്ചിയില്‍ എത്തുന്നത്. സംസ്ഥാനത്തെ വിവിധ കൃസ്ത്യന്‍ സഭാ നേതൃത്വവുമായി മോദി കൂടിക്കാഴ്ച നടത്തും.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് വിവിധ കൃസ്ത്യന്‍ സഭകള്‍ കാണുന്നത്.
ക്രിസ്ത്യന്‍ സഭകള്‍ നേരിടുന്ന പല പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവും ചര്‍ച്ചാ വിഷയമായേക്കും. റോമന്‍ കത്തോലിക്ക സഭ, കല്‍ദായ സുറിയാനി സഭ, ലത്തീന്‍ സഭ തുടങ്ങിയ സഭകളുടെ ആത്മീയ ആചാര്യന്മാരുമായി മോദി ആശയവിനിമയം നടത്തുമെന്നാണ് കരുതുന്നത്.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊച്ചിയിലെത്തുന്ന നരേന്ദ്രമോദി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ് സഭാ നേതൃത്വത്തെ കാണുന്നത്. പിന്നീട് മൂന്നരയോടെ മറൈന്‍ ഡ്രൈവില്‍ കെപിഎംഎസ് സമ്മേളനത്തില്‍ പങ്കെടുക്കും.
സംഘടിക്കാനുള്ള അവകാശത്തിനു വേണ്ടി ഒരു നൂറ്റാണ്ടു മുമ്പ് കൊച്ചിക്കായലില്‍ പിന്നോക്ക ജന വിഭാഗം നടത്തിയ ഐതിഹാസിക സമരത്തിന്റെ ശതാബ്ദിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും അധസ്ഥിത ജനവിഭാഗത്തിന്റെ പിന്നോക്കാവസ്ഥയും അവര്‍ നേരിടുന്ന ചൂഷണവും തുടരുകയാണെന്നും സംസ്ഥാനത്ത് ഇതുവരെ അധികാരം കയ്യാളിയവരാണ് ഇതിനു കാരണമെന്നും കെപിഎംഎസ് നേതൃത്വം വ്യക്തമാക്കുന്നു.
കായല്‍ സമ്മേളന ശതാബ്ദി സ്മരണയില്‍ നിന്നും കോണ്‍ഗ്രസ് സിപിഎം നേതൃത്വം വിട്ടുനില്‍ക്കും.
നരേന്ദ്രമോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എന്നതിനാലാണിത്. സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ് 1913 ലെ കായല്‍ സമ്മേളനം.
അതിന്റെ ശതാബ്ദി സംഗമത്തില്‍ പിന്നോക്ക വിഭാഗക്കാരന് കൂടിയായ മോദിയോട് അയിത്തം കല്പ്പിക്കുന്നവര് ഒരു നൂറ്റാണ്ടു മുന്‍പുള്ള ജാതിക്കോമരങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് കെപിഎംഎസ് നേതൃത്വം വ്യക്തമാക്കി. ഇരു പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: