തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ടിപിയുടെ വിധവ കെ.കെ.രമ നടത്തിവന്ന നിരാഹാര സമരത്തെ, പാര്‍ട്ടി നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അനുകൂലിച്ചു. രമയുടെ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ആരോപിച്ച് വിഎസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്കി. വിഎസ്സിന്റെ കത്ത് ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുകയും ചെയ്തു.
സിബിഐ അന്വേഷണത്തെ അനുകൂലിച്ചും സ്വര്ണ്ണക്കള്ളക്കടത്തുകാരനായ ഫയാസുമായി കൊലയാളി സംഘത്തിനു ബന്ധമുണ്ടെന്ന് ഉറപ്പിച്ചുമാണ് പ്രതിപക്ഷനേതാവിന്റെ കത്ത്. സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടിനെ പരസ്യമായി എതിര്‍ത്തും വെല്ലുവിളിച്ചും വി.എസ്.അച്യുതാനന്ദന് രംഗത്തുവന്നത് സിപിഎമ്മിനെ ശരിക്കും ഞെട്ടിച്ചു. കത്ത് വ്യാജമാണെന്നും കത്തിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് സിപിഎം സെക്രട്ടറി പിണറായി വിജയന് ആദ്യം പ്രതികരിച്ചത്. മുമ്പ് വിഎസ്സിന്റെ ഒപ്പമുണ്ടായിരുന്ന ചിലരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ലറ്റര്‍പാഡ് ഉപയോഗിച്ച് കത്തയച്ചതാകാമെന്നും പിണറായി പറഞ്ഞു.
പിണറായിയുടെ പ്രതികരണം വന്നശേഷം വിഎസ്സിന്റെ കത്ത് വ്യാജമല്ലെന്നറിയിച്ച് പ്രൈവറ്റ് സെക്രട്ടറി ജി.ശശീധരന് നായര്‍ രംഗത്തുവന്നു. അതിനു ശേഷം വിഎസ്സ് തന്നെ കത്ത് അയച്ചതായി സ്ഥിരീകരിച്ചു. താന്‍ കത്തയച്ചില്ലെന്നു പിണറായി വിജയന് പറയാന്‍ സാധ്യത ഇല്ലെന്നും വി.എസ് പറഞ്ഞു. താന്‍ അയച്ച കത്ത് പാര്‍ട്ടിക്കു വേണമെങ്കില്‍ ചര്ച്ചയ്ക്കെടുക്കാവുന്നതാണെന്നും വിഎസ് അഭിപ്രായപ്പെട്ടു.
വിഎസ് അയച്ച കത്ത് ദുരുദ്ദേശ്യത്തോടെയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുറത്താക്കിയത്. വിഎസിന്റെ കൂടി ആവശ്യം പരിഗണിച്ച്, പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെയാകും ഗൂഢാലോചന അന്വേഷിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കത്ത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ വിഎസ്സിന്റെ ഓഫീസ് ആദ്യം അത് നിഷേധിക്കുകയായിരുന്നു. പിന്നീടാണ് സ്ഥിരീകരണം ഉണ്ടായത്. ചന്ദ്രശേഖരന് വധത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് രമ ജനുവരി 10നു തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. തുടരന്വേഷണം നടത്തുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചതുമാണ്. എന്നാല്‍ നാളിതുവരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. രാജ്യാന്തര ബന്ധമുള്ളതും തീവ്രവാദ ബന്ധം സംശയിക്കുന്നതുമായ ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി കൊലയാളി സംഘങ്ങള്‍ക്കുള്ള ബന്ധവും കൂടി പരിഗണിച്ചാല്‍ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സമരത്തോട് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു. വിഎസ് തന്നോടൊപ്പം ഉണ്ടെന്നതിന്റെ തെളിവാണ് കത്ത് വ്യക്തമാക്കുന്നതെന്ന് രമ പ്രതികരിച്ചു.
രമയുടെ സമരത്തോടും സിബിഐ അന്വേഷണത്തോടും സിപിഎമ്മിന് ആദ്യം മുതല്‍ എതിര്‍പ്പാണ്. രമയുടെ സമരം തട്ടിപ്പാണെന്നാണ് പാര്‍ട്ടി നിലപാട്. ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിലും നല്കിയ മൊഴിയിലും പിണറായി വിജയന്, എളമരം കരീം എന്നിവരുടെ പേരുകളാണ് രമ പറഞ്ഞിട്ടുള്ളത്.
രമയുടെ ആവശ്യത്തിന് വിഎസ് പിന്തുണ നല്‍കിയതോടെ പാര്‍ട്ടിയെ പരസ്യമായി എതിര്‍ക്കുകയാണ് വിഎസ് ചെയ്യുന്നത്. ഇതെല്ലാം വേണമെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ എന്ന വിഎസിന്റെ അഭിപ്രായവും പാര്‍ട്ടിയോടുള്ള വെല്ലുവിളിയാണ്.
ചര്‍ച്ച ചെയ്താലും തിനിക്കതിലൊന്നുമില്ലെന്ന് വിഎസ് പരസ്യമായി പ്രതികരിക്കുകയായിരുന്നു. വിഎസ്സിന്റെ കത്ത് വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും. വിഎസ്സിനെതിരായ ആയുധമായി ഔദ്യോഗിക പക്ഷം ഉപയോഗിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: